തീയ്യതി : 9 ഒക്ടോബര്‍ 2008 മുതല്‍ 13 ഒക്ടോബര്‍ 2008 വരെ
വയസ്സ് : 20
വയസ്സ് : 20
യാത്രാഗംങ്ങള്‍ : എന്നത്തെയും പോലെ ഞാന്‍ മാത്രം
തുടക്കം : ന്യൂ യോര്‍ക്ക് സിറ്റി
തുടക്കം : ന്യൂ യോര്‍ക്ക് സിറ്റി
മദ്ധ്യമേരിക്കയില്‍ ശാന്ത സമുദ്രത്തിനും കരീബിയന്‍ കടലിനുമിടക്ക് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു രാജ്യമാണ് കോസ്റ്റ റിക്ക. പനാമയും നിക്കരാഗ്വയുമായ് അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യത്തിന് സൈന്യമേയില്ല എന്നതാണ് അമ്പരപ്പിക്കുന്ന ഒരു വസ്തുത. കോസ്റ്റ റിക്ക എന്ന സ്പാനിഷ് വാക്കിന്റെ അര്‍ത്ഥം "സമ്പന്ന തീരം" അധവാ Rich Coast എന്നാണ്. മറ്റൊരിടവുമായ് താരതമ്യം ചെയ്യാന്‍ സാധിക്കാത്ത അവിടത്തെ ജൈവ വൈവിധ്യം, സുന്ദര സമുദ്രതീരങ്ങള്‍, നിഷ്‌കളങ്കരായ ജനങ്ങള്‍, ശുദ്ധവായു എന്നീ ഘടകങ്ങള്‍ ആണ് എന്നെ കോസ്റ്റ റിക്കയില്‍ എത്തിച്ചത്.
ന്യൂ യോര്‍ക്ക് സിറ്റിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ന്യൂആര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും വൈകുന്നേരം 5.30 ഓടെ എന്റെ വിമാനം കോസ്റ്റ റിക്കയുടെ തലസ്ഥാനമായ സാങ്കോസെ (San Jose) ലക്ഷ്യമായി ഉയര്‍ന്നു പൊങ്ങി. അമേരിക്കയിലെ പ്രമുഖ വിമാന കമ്പനിയായ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-900ER സീരീസില്‍പ്പെട്ട ആ വിമാനം യാത്രക്കാരെകൊണ്ടു നിറഞ്ഞിരുന്നു. അതിന്റെ ഏറ്റവും പുറകിലത്തെ ഇരിപ്പിടത്തില്‍ ജാലകത്തിനരികിലായ് ആയിരുന്നു ഞാന്‍ ഇരുന്നത്. ന്യൂ യോര്‍ക്കില്‍ നിന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിനും വെസ്റ്റ് ഇന്‍ഡീസ്സിനും മെക്സിക്കന്‍ കടലിടുക്കിനും ഒക്കെ മുകളിലൂടെ പറന്ന് കോസ്റ്റ റിക്കയില്‍ എത്തിച്ചേരാന്‍ ഏതാണ്ട് അഞ്ചര മണിക്കൂര്‍ വേണം. ആ സമയമത്രയും എന്റെ അടുത്തിരുന്ന സ്കോട്ടിഷ് പെണ്‍കുട്ടി തൊട്ടുമുന്നിലത്തെ സീറ്റിലിരുന്നിരുന്ന അവളുട ചേച്ചിയുമായ് എത്തിവലിഞ്ഞു സംസാരിക്കുകയായിരുന്നു. ഞാനാവട്ടെ ജാലകത്തിനകത്തുകൂടെ വിദൂരതയില്‍ കണ്ണ് നട്ടിരുന്നും വരാന്‍ പോവുന്ന സുന്ദര ദൃശ്യങ്ങളെ സ്വപ്നം കണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. അതിനിടയില്‍ എപ്പോഴോ എഴുനേറ്റ് അത്താഴവും കഴിച്ചു. പിന്നീട് എഴുനേക്കുന്നത് സ്പാനിഷിലും ഇംഗ്ലീഷിലുമായുള്ള വിമാനത്തിന്റെ ലാന്‍ഡിഗ് അനൌണ്‍സ്‌മന്റ് കേട്ടുകൊണ്ടായിരുന്നു. അങ്ങനെ കൃത്യം 9 മണിക്ക് (ന്യൂ യോര്‍ക്ക് സമയം 11) എന്റെ വിമാനം സാങ്കോസെ യിലെ ജുആന്‍ സാന്റമരിയ അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ ചെന്നിറങ്ങി. ഇമിഗ്രേഷന്‍ നടപടികള്‍ ഒക്കെ കഴിഞ്ഞ് പെട്ടിയും ഭാണ്ടവുമൊക്കെ കണ്ടു പിടിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ ഞാന്‍ കോസ്റ്റ റിക്കയുടെ മണ്ണില്‍ കാലുകുത്തി. അവിടെ എന്നെ സ്വീകരിക്കാനായ് ഞാന്‍ താമസിക്കുന്ന ഹോട്ടലിന്റെ പ്രതിനിധി കാത്തുനില്‍പ്പുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ട് ഇംഗ്ലീഷ് സംസാരിക്കുന്ന അയ്യാളുടെ കൂടെ ഒരു മിനി വാനില്‍ ഞാന്‍ ഹോട്ടലിലേക്ക് തിരിച്ചു. "ഹോട്ടല്‍ ലാ ക്യൂസ്റ്റ" ചെറുതാണെങ്കിലും എല്ലാ സൌകര്യങ്ങളും ഉള്ള ഒരു സുന്ദരന്‍ ഹോട്ടല്‍. അടുത്ത ദിവസത്തെ പരിപാടികള്‍ മനസ്സില്‍ ചിട്ടപ്പെടുത്തി അത്താഴവും കഴിച്ച് ഞാന്‍ ഉറക്കത്തിനായ് തയ്യാറെടുത്തു. പുറത്തു നന്നായി മഴപെയ്യുന്നുണ്ടായിരുന്നു അതാസ്വദിച്ച് ആ ഇളം തണുപ്പില്‍ ഒരു സുന്ദര സ്വപ്നവും പ്രതീഷിച്ചു ഞാന്‍ കിടന്നു.
അടുത്ത ദിവസം അതിരാവിലെ തന്നെ എഴുന്നേറ്റ് സാങ്കോസെയിലെ ആഭ്യന്തര വിമാനത്താവളമായ തൊബിയാസ് ബലോണാസ് എന്ന കൊച്ച് എയര്‍പ്പോട്ടിലേക്ക് വച്ചുപിടിച്ചു. അവിടെ നിന്നുമാണ് എന്റെ മുഖ്യ സന്ദര്‍ശന കേന്ദ്രമായ ഡ്രാക്കെ ബേ യിലേക്ക് പോവുന്ന വിമാനത്തില്‍ കയറേണ്ടത്.
തൊബിയാസ് ബലോണാസ് വിമാനത്താവളം
വിമാനത്താവളത്തിനു പുറകിലായുള്ള കൂറ്റന്‍ പര്‍വ്വതം
അതുവതുവരെ പോയിട്ടുള്ള എയര്‍പ്പോര്‍ട്ടുകളിലൊന്നും കണ്ടിട്ടില്ലാത്ത രണ്ട് വിചിത്ര കാര്യങ്ങള്‍ ഞാനവിടെ കണ്ടു. ഒന്നാമതായ് നമ്മുടെ പെട്ടിയും ഭാണ്ടവുമൊന്നും ആരും പരിശോധിക്കില്ല. ആര്‍ക്കും എന്തും വിമാനത്തിനകത്ത് കൊണ്ടുപോവാം. രണ്ടാമതായ് വിമാനം കയറുന്നതിനു മുന്‍പ് അധികൃതര്‍ നമ്മുടെ ഭാരമളക്കും എന്നിട്ട് തടിയന്മാരെക്കൊണ്ട് അവരുടെ തൂക്കമനുസരിച്ച് കൂടുതല്‍ ടിക്കറ്റ് വാങ്ങിപ്പിക്കും. തടി ഒട്ടും ഇല്ലാത്തതുകൊണ്ടാവും അവര്‍ എന്റെ തൂക്കം അളന്നതേയില്ല. വളരെ പെട്ടന്നു തന്നെ ചെക്കിന്‍ ചെയ്ത് പെട്ടിയല്ലാം വിമാനത്താവള ജോലിക്കാര്‍ക്ക് കൈമാറി ബാക്കിവന്ന സമയം കൊണ്ട് ഒരു കാപ്പികുടിച്ചുകളയാം എന്നു കരുതി വിമാനത്താവളത്തിനകത്തു തന്നെയുള്ള ഒരു കൊച്ചു തട്ടുകടയിലേക്ക് കയറിച്ചെന്നു. അവിടെയുണ്ടായിരുന്ന സുന്ദരിയായ സ്പാനിഷുകാരി പെണ്‍കുട്ടി എനിക്ക് പ്രാതല്‍ എടുത്തു വച്ച് എന്റെ കൂടെവന്നിരുന്നു. അല്‍പം മാത്രം ഇംഗ്ലീഷ് അറിയുന്ന അവളും അല്‍പം മാത്രം സ്പാനിഷ് അറിയുന്ന ഞാനും (വെറും 3 വാക്കുകള്‍) സ്പംഗ്ലീഷില്‍ സംസാരം തുടങ്ങി. ഒരു മണിക്കൂറോളം നീണ്ടുനിന്ന ആ സംഭാഷണത്തിനിടയില്‍ അവളെ എന്റെ കയ്യില്‍ ഉണ്ടായിരുന്ന ഒരു പത്തു രൂപ നോട്ട് കാണിച്ചു. അത്ഭുതം! അവള്‍ക്ക് ഗാന്ധിജിയെ അറിയാം - സ്കൂളില്‍ പഠിച്ചിട്ടുണ്ടത്രെ! അതു കേട്ടതും എന്നിലെ ഇന്ത്യാക്കരന്‍ അഭിമാനവും സന്തോഷവും കൊണ്ട് തുള്ളിച്ചാടി. കോസ്റ്റ റിക്കയെ പറ്റിയും അവരുടെ ജീവിതത്തെ പറ്റിയും അവള്‍ ഒരു പാട് സംസാരിച്ചു ഞാന്‍ ഇന്ത്യയെ പറ്റിയും. വിമാനത്തിന്റെ ബോര്‍ഡിഗ് അനൌണ്‍സ്‌മന്റ് കേള്‍ക്കുന്നത് വരെ ആ സംസാരം തുടര്‍ന്നു. ഒടുവില്‍ 13ാം തീയ്യതി തിരിച്ചു വരുമ്പോള്‍ വീണ്ടും കാണാമെന്ന് വാക്കുകൊടുത്ത് ഞാന്‍ ബോര്‍ഡിഗ് ഗേറ്റ് ലക്ഷ്യമാക്കി നടന്നു.
അവിടെ എത്തിയപ്പോള്‍ ആണ് ഞെട്ടിക്കുന്ന ആ വിവരം അറിയുന്നത്. ഞാന്‍ കയറാന്‍ പോവുന്നത് ഡ്രാക്കെ ബേയ്ക്കു പോവുന്ന വിമാനത്തില്‍ അല്ല പകരം മറ്റേതൊ വിമാനത്തിലാണത്രെ. അവിടെ ഉണ്ടായിരുന്ന ഒരു വിമാനത്താവള ജീവനക്കാരി കാര്യകാരണങ്ങളെല്ലാം വിവരിച്ച് എനിക്ക് പോവേണ്ട വിമാനവും കാണിച്ചു തന്ന് എങ്ങോ പോയി. അന്ന് ഡ്രാക്കെ ബേയ്ക്ക് പോവാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാനൊരാള്‍ക്കു വേണ്ടിമാത്രം അത്രയും ദൂരം വിമാനം പറത്തിയാല്‍ മുതലാവില്ല എന്നറിയാവുന്ന വിമാക്കമ്പനി ജീവനക്കാര്‍ എന്നെ ഡ്രാക്കെ ബേയ്ക്ക് അടുത്തുള്ള ഗൊള്‍ഫീത്തോ എന്ന സ്ഥലത്തേക്കുള്ള വിമാനത്തില്‍ കയറ്റിവിടാന്‍ തീരുമാനിച്ചു. പിന്നീട് അവിടെ നിന്നും എന്നെ ഡ്രാക്കെ ബേയിലേക്ക് കൊണ്ടുവിടാമെന്ന് ഉറപ്പും നല്‍കി. അങ്ങനെ മറ്റു യാത്രക്കാരുടെ കൂടെ ഞാന്‍ നാച്വര്‍ എയറിന്റെ ആ വിമാനത്തില്‍ കയറി. 10-12 പേര്‍ക്കു മാത്രം സഞ്ചരിക്കാവുന്ന ഒരു കൊച്ചു പ്രൊപ്പല്ലര്‍ വിമാനം, അതിന്റെ കോക്‌പിറ്റിന്റെ തൊട്ടു പുറകിലെ സീറ്റായിരുന്നു എനിക്ക് ലഭിച്ചത്. അവിടെ ഇരുന്നാല്‍ പൈലറ്റ് വിമാനം പറത്തുന്നതും മറ്റും വ്യക്തമായ് കാണാം. രാവിലെ കൃത്യം 8.30 നു തന്നെ വിമാനം ഗൊള്‍ഫീത്തൊ ലക്ഷ്യമാക്കി പറന്നുപൊങ്ങി. കൂറ്റന്‍ പര്‍വ്വതനിരകള്‍ക്കും, കൃഷി സ്ഥലങ്ങള്‍ക്കും, ഗ്രാമങ്ങള്‍ക്കും, അരുവികള്‍ക്കും, പുഴകള്‍ക്കും ഒക്കെ മുകളില്‍ പതിനൊന്നായിരം അടി ഉയരത്തില്‍ എന്റെ ആ വിമാനം മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ കോസ്റ്റ റിക്കയുടെ തെക്കു കിഴക്കു ഭാഗം ലക്ഷ്യമാക്കി ഉയര്‍ന്നു പറന്നു. 45 മിനുട്ട് നീണ്ടുനിന്ന ആ യാത്രക്കൊടുവില്‍ അത് ഗൊള്‍ഫിത്തോ എയര്‍പ്പോര്‍ട്ടില്‍ ചെന്നിറങ്ങി.
ഞാന്‍ സഞ്ചരിച്ച വിമാനം
കോസ്റ്റ റിക്കന്‍ ആകാശക്കാഴ്ച്ചകള്‍
ജുറാസ്സിക് പാര്‍ക്ക് സിനിമ ഷൂട്ട് ചെയ്തത് ഇതുപോലൊരു ദ്വീപില്‍ വച്ചാണത്രെ!
എന്റെ കൂടെ ഉണ്ടായിരുന്ന യാത്രക്കാര്‍ മുഴുവന്‍ അവിടെ ഇറങ്ങി ഇനി ഞാന്‍ ഒറ്റക്കാണ് ഡ്രാക്കെ ബേയിലേക്കു പോവുന്നത്. 9.15 ഓടെ ആ വിമാനം എന്നെയും വഹിച്ചുകൊണ്ട് വീണ്ടും പറന്നുപൊങ്ങി, ഡ്രാക്കെ ബേ ലക്ഷ്യമായി . വെറും പതിനഞ്ചുമിനുറ്റ് മാത്രം നീണ്ടുനിന്ന യാത്ര, എങ്കിലും അതായിരുന്നു ഇന്നേ വരെ ഞാന്‍ ചെയ്ത ആകാശ യാത്രകളില്‍ ഏറ്റവും ആസ്വാദ്യകരമായത്. വെറും 2000 അടി ഉയരത്തിലായിരുന്നു വിമാനം പറന്നുകൊണ്ടിരുന്നത്. അതു കൊണ്ടു തന്നെ താഴെയുള്ള ഭൂപ്രദേശം വളരെ വ്യക്തമായ് കാണാമായിരുന്നു. ഇടതൂര്‍ന്ന മഴക്കാടുകളും അതിനകത്തുകൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴകളും സ്പടികം രാകിവിതറിയ ശാന്ത സമുദ്ര തീരത്തിനും ഒക്കെ മുകളിലൂടെ ഞാന്‍ തനിച്ച്!!! (കൂടെ പെയിലറ്റും). സ്വപ്നതുല്യമായിരുന്നു അത്. അങ്ങനെ ഒടുവില്‍ അത് ഡ്രാക്കെ ബേ വിമാനത്താവളത്തില്‍ ഇറങ്ങി.
വിമാനത്താവളം എന്ന സങ്കല്‍പ്പത്തെ ത്തന്നെ മാറ്റിമറിക്കാന്‍ പോന്ന ഒന്നായിരുന്നു ഡ്രാക്കെ ബേയിലെ എയര്‍പ്പോര്‍ട്ട്. പണ്ടെങ്ങോ പണിത അതിന്റെ റണ്‍വെ മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞ് കുഴികളില്‍ മഴവെള്ളം നിറഞ്ഞിരിക്കുന്നു. നാലു മരത്തൂണുകളോടുകൂടിയ ഷീറ്റിട്ട ഒരു കൊച്ചു ഷെഡ്, ഒരു ജീവനക്കാരന്‍ ഇത്രയുമാണ് എയര്‍പ്പോര്‍ട്ട്.
വിമാനത്താവളത്തിലെ ഇരിപ്പിടങ്ങള്‍
ഓഫീസ്
അതി സാഹസികമായ് പുഴകടന്നു വന്ന എന്നെ സ്വീകരിക്കാന്‍ അവിടെ ഒരാള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഫ്രെഡ് - പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് അമേരിക്കയിലെ ഒഹൈയോ വില്‍ നിന്നും കോസ്റ്റ റിക്ക കാണുവാന്‍ വന്ന് ഒടുവില്‍ ഇവിടെ സ്ഥിരതാമസമാക്കിയ ഒരു സായിപ്പ്. ഫ്രെഡിന്റെ കൂടെയാണ് ഇനിയുള്ള ദിവസങ്ങള്‍ ഞാന്‍ കഴിച്ചുകൂട്ടാന്‍ പോവുന്നത്. അദ്ദേഹം എന്റെ പെട്ടിയെല്ലാം തന്റെ പഴയ ഡീസല്‍ ലാന്‍ഡ് ക്രൂയിസറില്‍ വച്ച് ഹോട്ടല്‍ ഒജാല ലക്ഷ്യമാക്കി വണ്ടി വിട്ടു. 'ഹോട്ടല്‍ ഒജാല' അത് ശരിക്കും ഒരു ഹോട്ടല്‍ അല്ല - പിന്നെ ഫ്രെഡിന്റെ വീടാണ് - അവിടെ 4 മുറികള്‍ അധികം പണികഴിപ്പിച്ച് അത് സഞ്ചാരികള്‍ക്കായ് കൊടുക്കുന്നു അത്രമാത്രം. പൂര്‍ണ്ണമായി മരത്തില്‍ പണിത ആ സുന്ദരന്‍ വീട് ഒരു മലയുടെ ഓരത്ത് സമുദ്രത്തെ ദര്‍ശനം ചെയ്യുന്ന രീതിയില്‍ ആണുള്ളത്. അവിടെ ഫ്രെഡിന്റെ കൂടെ കോസ്റ്റ റിക്ക കാരിയായ ഭാര്യയും മകള്‍ ലില്ലിയുമാണ് താമസിക്കുന്നത്. കൂടാതെ ഞാന്‍ ചെന്ന ദിവസങ്ങളില്‍ ജപ്പാനില്‍ നിന്നും വന്ന ഹിരോക്കോയും ഭര്‍ത്താവ് ടാം ഉം പിന്നെ സ്പൈനില്‍ നിന്നും വന്ന അധ്യാപക ദമ്പതിമാരായ ആല്‍ഫ്രെഡോയും മേരിയും ഉണ്ടായിരുന്നു. എല്ലാവരും ഒരു കുടുംബം പോലെ ആയിരുന്നു ആ വീട്ടില്‍ താമസിച്ചിരുന്നത്. എന്നും രാവിലെ ഫ്രെഡ് തന്റെ ബോട്ടില്‍ കടലില്‍ മത്സ്യ ബന്ധനത്തിനായ് പോവും - മിക്കവാറും ദിവസങ്ങളില്‍ വലിയ ടൂണ മീനിനെനും കൊണ്ടാണ് കരക്കു കയറുന്നത്. നല്ലൊരു പാചകക്കാരന്‍ കൂടിയായ അദ്ദേഹം അതിനെ പാകം ചെയ്ത് വ്യത്യസ്ത വിഭവങ്ങളുണ്ടാക്കി ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായ് വിളമ്പും. എല്ലാവരും ഒരുമിച്ചിരുന്ന് ഒജാലയിലെ വലിയ ഡൈനിഗ് ഹാളില്‍ വച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ചുമരുകള്‍ ഒന്നുമില്ലാത്ത ആ ഡൈനിംഗ് ഹാളില്‍ അത്താഴം കഴിഞ്ഞുള്ള സമയത്തായിരുന്നു ഞങ്ങള്‍ അന്നന്നത്തെ യാത്രാനുഭവങ്ങളും തങ്ങളുടെ നാട്ടിലെ വിശേഷങ്ങളുമെല്ലാം പങ്കുവച്ചിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ സാമൂഹിക, രാഷ്ട്രീയ, വൈനോദികമായ കാര്യങ്ങളുടെ ചൂടുപിടിച്ച ചര്‍ച്ചാവേദിയായിരുന്നു ആ ഡൈനിംഗ് ഹാള്‍. ഞാന്‍ ചെന്നതിന്റെ അടുത്ത ദിവസം ആല്‍ഫ്രെഡോയും മേരിയും സ്പേയിനിലേക്കു തിരിച്ചുപോയി പിന്നെ കൂടെ ഉണ്ടായിരുന്നത് ഹിരോക്കോയും ടാം ഉം ആയിരുന്നു.
ഫ്രെഡും ഞാനും
ഫ്രെഡിന്റെ ഡീസല്‍ ലാന്‍ഡ് ക്രൂയിസര്‍
ഞങ്ങളുടെ ഡൈനിംഗ് ഹാള്‍
കോസ്റ്റ റിക്കയില്‍ ഞാന്‍ താമസിച്ച മുറി
കോസ്റ്ററിക്കന്‍ സ്കൂള്‍
Real Life
ഞാനവിടെ കണ്ട ഏറ്റവും വൃത്തിയുള്ള റോഡ്
അവിടെ ഞാന്‍ കണ്ട കക്കകള്‍
തീരത്തെ ശവം തീനി കഴുകന്മാര്‍
കോസ്റ്റ റിക്കന്‍ മഴക്കാഴ്ച്ചകള്‍
മഴക്കാടുകള്‍ക്ക് അകത്തായി ഒരു വീട്
കോസ്റ്റ റിക്കയില്‍ ഇത് നാലാമത്തെ ദിവസം, ഏറെ കാത്തിരുന്ന കൊര്‍ക്കോവാഡൊ നാഷനല്‍ പാര്‍ക്ക് ടൂര്‍ ഇന്നാണ്. രാവിലെ 5 മണിയായപ്പോള്‍ ഫ്രെഡ് വാതിലില്‍ വന്നു മുട്ടി. പ്രാതലിനു ശേഷം ആറുമണിയോടെ ഞങ്ങള്‍ ബോട്ട് ജെട്ടി ലക്ഷ്യമാക്കി മോട്ടോര്‍ സൈക്കിളില്‍ പാഞ്ഞു. ഏതാണ്ട് പതിനഞ്ചു മിനിറ്റ് യാത്രക്കു ശേഷം എന്നെ ഒരു കടല്‍ത്തീരത്തു കൊണ്ടുചെന്നാക്കി വഴിയും പറഞ്ഞുതന്ന് അദ്ദേഹം തിരിച്ചു പോയി. ഫ്രെഡ് കാണിച്ചു തന്ന സ്ഥലത്തേക്ക് ഏകദേശ ഊഹം വച്ചു ഞാന്‍ നടന്നു. പാറക്കെട്ടുകളും കൊച്ചുപുഴകളും ഒക്കെ കടന്ന് അരമണിക്കൂര്‍ നടന്ന് ഒടുവില്‍ ഞാന്‍ ബോട്ട് ജട്ടി കണ്ടെത്തുക തന്നെ ചെയ്തു. ഇവിടെ നിന്നുമാണ് പാര്‍ക്കിലേക്കുപോവുന്ന ബോട്ടില്‍ കയറേണ്ടത്. ജര്‍മനിയില്‍ നിന്നു വന്ന ഫ്രാങ്കും അദ്ദേഹത്തിന്റെ ഭാര്യയും മകനും പിന്നെ ലണ്ടനില്‍ നിന്നു വന്ന രണ്ടു ചേച്ചിമാരും ഒരു അനിയനും എന്റെ കൂടെ ചേര്‍ന്നു അധവാ ഞാന്‍ അവരുടെ കൂടെ ചേര്‍ന്നു. ഇനി ശാന്തസമുദ്രത്തിലൂടെ അര മണിക്കൂര്‍ ബോട്ട് യാത്ര. നല്ല കാലാവസ്ഥ ആയിരുന്നതുകൊണ്ടുതന്നെ കരയുടെ ഓരം പറ്റിയുള്ള ആ യാത്ര വളരെ ഹൃദ്യമായിരുന്നു. കൃത്യം അരമണിക്കൂറിനു ശേഷം ഞങ്ങള്‍ പാര്‍ക്കിലെ ഒരു റേഞ്ചര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. ലോകത്തില്‍ ഏറ്റവുമധികം ജൈവവൈവിധ്യം കാണപ്പെടുന്ന മേഖലയായ് (the most biologically intense place on Earth) നാഷനല്‍ ജിയോഗ്രാഫിക് സൊസൈറ്റി കണ്ടെത്തിയതിനു ശേഷം ഇവിടെ വരുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. കോസ്റ്റ റിക്കയിലെ ഓസ പെനിന്‍സുല പ്രവിശ്യയില്‍പ്പെടുന്ന ഈ പാര്‍ക്ക് 425 ചതുരശ്ര കിലോ മീറ്റര്‍ സ്ഥലത്താണ് വ്യാപിച്ച് കിടക്കുന്നത്. നമ്മുടെ നാട്ടിലെ കാടുകളില്‍ ഉള്ളതുപോലെയുള്ള വലിയ ജീവികളെ ഇവിടെ കാണാന്‍ കഴിയില്ല. പക്ഷേ ഉറുമ്പുതീനി, സ്ലോത്ത്, ജാഗ്വാര്‍, മക്വാൌ തുടങ്ങിയ ജീവികളെ ഈ കാടുകളില്‍ മാത്രമേ കാണുവാന്‍ കഴിയുകയുള്ളു.
പാര്‍ക്കില്‍ നിന്നും ശാന്ത സമുദ്രം
ഈ ബോട്ടില്‍ ആണ് ഞങ്ങള്‍ പാര്‍ക്കിലേക്കു പോയത്
ഞങ്ങളുടെയൊപ്പം പാര്‍ക്കിലേക്ക് രണ്ടുഗൈഡുകള്‍ കൂടെ വരുന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ടുഗ്രൂപ്പായ് തിരിഞ്ഞാണ് ഹൈക്കിംഗ്. ഞാന്‍ രസികനായ ഫ്രാങ്കിനും ഗൈഡായ റോയിക്കുമൊപ്പം ചേര്‍ന്നു. അവരെക്കൂടാതെ ഫ്രാങ്കിന്റെ ഭാര്യയും മകനും കൂടെ എന്റെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. മറ്റേ ഗ്രൂപ്പില്‍ ഇഗ്ലണ്ടില്‍ നിന്നു വന്നവരും അവരുടെ ഗൈഡും. സമുദ്ര തീരത്തു നിന്നും ഒരു കൊച്ചു പുഴ നടന്നുകടന്നായിരുന്നു ഞങ്ങള്‍ പാര്‍ക്കില്‍ പ്രവേശിച്ചത്. കൂറ്റന്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന കൊടുങ്കാട് അതാണ് കൊര്‍ക്കൊവാഡോ. ലോകത്തിലെ തന്നെ ഏറ്റവും ഇടതൂര്‍ന്ന മഴക്കാടുകളില്‍ ഒന്നാണിത്. ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഒച്ചയും ബഹളവും കൂടുന്നതു കാരണം മൃഗങ്ങളും പക്ഷികളുകളുമെല്ലാം ഓടിമറകയാണുണ്ടായത്. അതുകൊണ്ടു രണ്ടു ഗ്രൂപ്പുകളും വേര്‍തിരിഞ്ഞ് നടക്കുവാന്‍ തീരുമാനിച്ചു. നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു അപ്പോള്‍. ഞങ്ങള്‍ കാടിന്റെ കൂടുതല്‍ ഉള്ളിലേക്കു നടന്നു. ഏതാണ്ട് പത്തുമിനിറ്റ് നടന്നുകാണും പെട്ടന്ന് തലക്കുമുകളില്‍ ഇലയനങ്ങുന്ന ശബ്ദം. ഗൈഡ് റോയ് ഉടനെ തന്നെ കയ്യിലുണ്ടായിരുന്ന വലിയ ടെലസ്കോപ്പ് തയ്യാറാക്കി വച്ചു. കൂടുതല്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ആണ് ശബ്ദസ്രോതസ്സ് കണ്ടത് ഒരു സ്ലോത്ത്. മഹാമടിയനായ ഒരു ജീവി. ഏറ്റവും രസം അതിന്റെ നടത്തമാണ് ഒരുമിനുറ്റില്‍ ഏതാനും സെന്റിമീറ്റര്‍!!! ജീവിതകാലം മുഴുവന്‍ മരത്തിനു മുകളില്‍ കഴിച്ചു കൂട്ടുന്ന ഈ ജീവി വളരെ അപൂര്‍വ്വമായേ നിലത്തിറങ്ങാറുള്ളുവത്രെ. അതുകൊണ്ടു തന്നെ വലിയ പരുന്തും പെലിക്കനുമൊഴികെ ഇവക്ക് വേറെ ശത്രുക്കള്‍ ഇല്ലെന്നുതന്നെ പറയാം. റോയി യുടെ ടെലസ്കോപ്പിലൂടെ ആ മടിയന്‍ മൃഗത്തെ മതിവരുവോളം കണ്ട് ഞങ്ങള്‍ പിന്നെയും നടത്തം തുടങ്ങി.
ഒരു സ്ലോത്ത്
ഫ്രാങ്കും കുടുംബവും
നടക്കുന്ന മരം - തമാശയല്ല!!
റോയ് ഞങ്ങളുടെ ഗൈഡ്
അപൂര്‍വ്വയിനം കുരങ്ങ്
പാര്‍ക്കില്‍ ഞാന്‍ കണ്ട മറ്റു ജീവികള്‍
മരത്തിലിരുന്ന് എന്നെ തുറിച്ചുനോക്കുകയായിരുന്നു ഈ സുന്ദരി മക്വാക്
ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ ഇരിക്കുന്ന ഒരു ഭീമന്‍ ഇഗ്വാന
ഒരു സുന്ദരന്‍ ഉറുമ്പു തീനി
സൂചിമുഖിയുടെ ഇനം
White Faced Kappoochin
ഒരു സുന്ദരിത്തവള - പക്ഷേ വിഷമുണ്ടെന്നു മാത്രം
കണ്ടോ ഞങ്ങളുടെ ടീം സ്പിരിറ്റ്
ഒരു മുതുക്കന്‍ തവള
ഈ പടത്തില്‍ കാണുന്ന തിളങ്ങുന്ന ആ സ്പോട്ട് ഒരു മുതലയുടെ കണ്ണ്‍ ആണ്
നൈറ്റ് ടൂറിനിടെ ഞങ്ങള്‍ കണ്ട ഒരു പാവം പാമ്പ്
വിമാനത്താവളത്തിന്റെ വേലിയില്‍ കണ്ട സുന്ദരി പക്ഷി
ഒരിക്കല്‍ ഞാനുമൊരു പൈലറ്റ് ആവും..ഹും...
ഇവിടെ വന്നതിന്റെ ഓര്‍മക്കായ് ഉിതങ്ങു വാങ്ങിയാലോ??
കൃത്യം 9.20 ന് തന്നെ വിമാനം ഡ്രാക്കെ ബേ വിമാനത്താവളത്തില്‍ വന്നിറങ്ങി. പെട്ടി ഓട്ടോറിക്ഷ പോലെയുള്ള ആ വിമാനത്തിനകത്ത് കയറി ഞങ്ങള്‍ കൂനിക്കൂടിയിരുന്നു. ഗൊള്‍ഫീത്തൊവഴി സാങ്കോസേക്കു പോവുന്ന ഈ വിമാനത്തില്‍ ഇനി ഒരു മണിക്കൂറോളം ഇരിക്കണം. സമയം കൊല്ലുവാനായ് ഞങ്ങള്‍ അതുമിതും സംസാരിച്ചുകൊണ്ടിരുന്നു. വിമാനം സാങ്കോസെ പട്ടണത്തോട് അടുക്കുകയാണ്. നന്നായ് മഴപെയ്യുന്നുണ്ടായിരുന്നു - മോശം കാലാവസ്ഥ മൂലം ആ വിമാനം ചെന്നിറങ്ങേണ്ടിയിരുന്ന തൊബിയാസ് ബലോണാസ് വിമാനത്താവളം താല്‍ക്കാലികമായ് അടച്ചിട്ടിരിക്കുകയാണെന്നും പകരം ഞങ്ങള്‍ ഇറങ്ങാന്‍ പോവുന്നത് ജുആന്‍ സാന്റമരിയ ഇന്റര്‍നാഷനല്‍ ഏയര്‍പോര്‍ട്ടിലാണെന്നും പൈലറ്റ് വിളിച്ചു പറഞ്ഞു. എനിക്കു തിരിച്ചു പോവേണ്ട വിമാനം വരുന്നത് സാന്റമരിയ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ആയതുകൊണ്ട് ഈ മാറ്റം എന്നെ സംബന്ധിച്ചടുത്തോളം അനുഗ്രഹമായി. യാത്രയിലുടനീളം നല്ലൊരു കൂട്ടായ് കൂടെയുണ്ടായിരുന്ന ഹിരോക്കൊയെയും ടാം നെയും സഞ്ചാര വഴികളിലെന്നെങ്കിലും ടോക്യോവില്‍ വച്ചുകാണാമെന്ന് പറഞ്ഞ് യാത്രയാക്കി. പക്ഷേ 13ാം തീയ്യതി തിരിച്ചു വരുമ്പോള്‍ വീണ്ടും കാണാമെന്ന് വാക്ക് കൊടുത്ത് പിരിഞ്ഞ തൊബിയാസ് ബലോണാസ് വിമാനത്താവളത്തിനകത്തെ തട്ടുകടയിലെ ആ പെണ്‍കുട്ടിയെ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത മനസ്സില്‍ ഒരു കാര്‍മേഘം പോലെ മൂടിക്കിടന്നു. ഒരു പക്ഷേ അവള്‍ എന്നെ മറന്നുകാണുമോ??
ജുആന്‍ സാന്റമരിയ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് - ഇവിടെ നിന്നും ഞാന്‍ പോവുന്നത് ഹൂസ്റ്റണിലേക്കാണ് പിന്നീട് അവിടെ നിന്ന് ന്യൂ യോര്‍ക്കിലേക്കും. പെട്ടിയും ഭാണ്ഡവുമെല്ലാം ചെക്ക് ഇന്‍ ചെയ്ത് വിമാനത്തവളലോബിയില്‍ ചിന്താഭാരത്താല്‍ കുനിഞ്ഞ ശിരസ്സുമായ് വിമാനത്തിന്റെ വരവും പ്രതീക്ഷിച്ച് ഞാനിരുന്നു. കൃത്യസമയത്തുതന്നെ ബോര്‍ഡിംഗ് തുടങ്ങി, എതാണ്ട് ഒരുമണിയോടെ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സിന്റെ ആ വിമാനം ഹ്യൂസ്റ്റണ്‍ ലക്ഷ്യമാക്കി പറന്നു പൊങ്ങി. മനസ്സില്‍ എന്നും ചില്ലിട്ടു സൂക്ഷിക്കാവുന്ന ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച കോസ്റ്റ റിക്കയും അവിടത്തെ നല്ലവരായ നാട്ടുകാരും വിദൂരതയില്‍ മറയുന്നത് വിമാനത്തിലിരുന്ന് ഞാന്‍ നോക്കിക്കണ്ടു.
Tour Map
Costa Rica Country Map
ജുആന്‍ സാന്റമരിയ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് - ഇവിടെ നിന്നും ഞാന്‍ പോവുന്നത് ഹൂസ്റ്റണിലേക്കാണ് പിന്നീട് അവിടെ നിന്ന് ന്യൂ യോര്‍ക്കിലേക്കും. പെട്ടിയും ഭാണ്ഡവുമെല്ലാം ചെക്ക് ഇന്‍ ചെയ്ത് വിമാനത്തവളലോബിയില്‍ ചിന്താഭാരത്താല്‍ കുനിഞ്ഞ ശിരസ്സുമായ് വിമാനത്തിന്റെ വരവും പ്രതീക്ഷിച്ച് ഞാനിരുന്നു. കൃത്യസമയത്തുതന്നെ ബോര്‍ഡിംഗ് തുടങ്ങി, എതാണ്ട് ഒരുമണിയോടെ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സിന്റെ ആ വിമാനം ഹ്യൂസ്റ്റണ്‍ ലക്ഷ്യമാക്കി പറന്നു പൊങ്ങി. മനസ്സില്‍ എന്നും ചില്ലിട്ടു സൂക്ഷിക്കാവുന്ന ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച കോസ്റ്റ റിക്കയും അവിടത്തെ നല്ലവരായ നാട്ടുകാരും വിദൂരതയില്‍ മറയുന്നത് വിമാനത്തിലിരുന്ന് ഞാന്‍ നോക്കിക്കണ്ടു.
Tour Map
Costa Rica Country Map
31 comments:
കേള്‍ക്കാത്ത വിശേഷങ്ങളും കാണാത്ത രാജ്യങ്ങളിലെ കാഴ്ചകളും ഒക്കെ പോരട്ടെ, ഇതാദ്യ പോസ്റ്റാണോ? ഫോട്ടോകള്‍ എടുത്തെങ്കില്‍ അവയൊക്കെ കൂടെ ഇടൂ
പോസ്റ്റിനാശംസകള്‍:)
നല്ല യാത്രാവിവരണം.
ചിത്രങ്ങള്‍ കൂടെ പോസ്റ്റ് ചെയ്താല്‍ നന്നായിരുന്നു.
ആദ്യമായാണ് എഴുതുന്നത്. ബ്ലോഗില്‍ മാത്രമല്ല ജീവിതത്തിലും. അതുകൊണ്ടു തന്നെ എന്തൊക്കെ എപ്പോഴൊക്കെ എഴുതണം എന്നു വല്യ നിശ്ചയമൊന്നുമില്ല. അല്‍പം കഷ്ടപ്പെട്ടാണെങ്കിലും ഞാന്‍ എന്റെ ഈ യാതാനുഭവം എഴുതി തീര്‍ത്തു. വലിപ്പം അല്‍പം കൂടിയോ എന്നൊരു സംശയം. ഹം... നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കാമല്ലോ അല്ലെ?
കാണാകാഴ്ചകള്‍ തേടിയുളള യാത്രയുടെ വിവരണം ഒരു പുതിയ അനുഭവമാകുന്നു....
പൊടിപ്പും തൊങ്ങലും കുറവാണെങ്കിലും സത്യസന്ധമായ കാരണം ഹൃദ്യമായി ..... ഇനിയും ...വശ്യമായ ഭൂമിയുടെ സൌന്ദര്യം തേടി അലയുക....കുറച്ചെങ്കിലും പങ്കുവെക്കുക...
ഏകാന്ത പഥികാ...
യാത്രാ വിവരണം ഉഗ്രന്‍... ഈ പടങ്ങളെല്ലാം നന്നായിരിക്കുന്നു. സ്വന്തമായെടുത്തതാണോ?
ഇനിയും പോരട്ടെ ഇതു പോലെയുള്ളത്.
-സുല്‍
ഏകാന്ത പഥികന്‍
കാണാകഴ്ചകളെകുറിച്ചുള്ള ഈ യാത്രാ വിവരണം നന്നായിരിക്കുന്നു. ഒറ്റ പോസ്റ്റായി ഇടാതെ ഒന്നാം ദിവസം രണ്ടാം ദിവസം എന്നിങ്ങനെ രണ്ടോ മൂന്നോ ആയിപോസ്റ്റ് ചെയ്തിരുന്നങ്കില്‍ കുറെകൂടി നന്നായിരുന്നു. ആദ്യമായ് എഴുതുന്നഒരാള്‍ ഇത്രമികച്ച രീതിയില്‍ പ്രസന്റ് ചെയ്യുമോ? ഇനിയുംകൂടുതല്‍ പോസ്റ്റ്കള്‍ പ്രതീക്ഷിക്കാമല്ലോ?
ആശം സകള്‍
ക്യഷ്‌ണ
ഏകാന്ത പഥികന്റെ വഴികാഴ്ചകള്‍ കൊള്ളാം. എഴുത്തിന്റെ പോക്കു കണ്ടിട്ട് എഴുതി തഴക്കം ചെന്ന ഒരെഴുത്തുകാരനെ വായിക്കാന്‍ കഴിയുന്നുണ്ട്.
ഹ്യദയം നിറഞ്ഞ ആശംസകള്‍
സ്‌നേഹപൂര്‍വ്വം ബാലാമണി
കൊള്ളാം നന്നായിട്ടുണ്ട്. ചിത്രങ്ങളും വിവരണവും. പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒന്നാണ് വിമാനകമ്പനികളുടെ അന്യായം. 100 കിലോ ഭാരമുള്ളവനും 40 കിലോ ഭാരമുള്ളവനും ടിക്കറ്റിന് ഒരേ വില. കൊണ്ടുപോകാവുന്ന ലഗേജിന്റെ ഭാരവും തുല്യം. ആളിന്റെ ഭാരവും ലഗേജിന്റെ ഭാരവും കൂടെ ചേര്‍ത്ത് നിശ്ചിത ഭാരം അനുവദിച്ചിരുന്നങ്കില്‍ എത്ര നന്നായിരുന്നു. ലോകത്ത് ഒരിടത്തങ്കിലും അങ്ങിനെ ഒരു വിമാന സര്‍വ്വീസ് ഉണ്ടന്നറിഞ്ഞതില്‍ സന്തോഷം.
വളരെ നന്നായിരിക്കുന്നു.........
വായിച്ചു അഭിനന്ദനങ്ങള്‍ എന്റെ സ്വപ്നം താങ്കള്‍ യാഥാര്‍ത്യമാക്കുന്നു.
സാജൻ , കുറുമാൻ,
ഫോട്ടോയൊക്കെ ഇട്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളൊത്തിരിയായി... ഈ വഴിക്കൊന്നും കാണുന്നില്ലല്ലോ?
സുൽ,
ഇീ പടങ്ങൾ ഒക്കെ സ്വന്തമായെടുത്തതു തന്നെ... ഇനിയും ഒത്തിരിയുണ്ട് സമയം കിട്ടുമ്പോൽ പിക്കാസായിൽ ഇടാം.. ട്ടോ... വന്നു കാണണേ....
കൃഷ്ണാ...,
നിർദ്ദേശത്തിനു നന്ദി... അടുത്ത പോസ്റ്റ് അങ്ങനെ തന്നെയിടാം... ഇത് ഒത്തിരി നീണ്ടുപോയല്ലേ??
ബാലാമണി,
അപ്പോ ഇനി ധൈര്യമായ് ത്തന്നെ എഴുതാം അല്ലേ ബാലാമണീ? അഭിപ്രായത്തിൻ നന്ദി.
Stretch Beyond Boundaries,
അങ്ങനെ നാം കേൾക്കാതും കാണാത്തതുമായ് എന്തൊക്കെ കിടക്കുന്നു ഈ ഭൂമിയിൽ... ഞാൻ കാണുന്നതും കേൾക്കുന്നതുമൊക്കെ നിങ്ങളോടും പറയാം ട്ടോ?
അജിത്ത്,
അനുമോദനത്തിനു നന്ദി
മാഹിഷ്മതി,
താങ്കളുടെ സ്വപ്നം താങ്കളിലൂടെ തന്നെ യാഥാർധ്യമാവട്ടെ എന്നാശംസിക്കുന്നു. എങ്കിലും എന്റെ അനുഭവങ്ങൾ വായിക്കുവാൻ മറക്കരുതേ....
പോസ്റ്റിട്ടിട്ട് ഒരുമാസത്തോളം അഭിപ്രായങ്ങൾ ഒന്നും കാണാതിരുന്നപ്പോൾ ഞാൻ കരുതി പോസ്റ്റ് നന്നായില്ലെന്ന്... ഇപ്പോൾ സന്തോഷമായ്... ഇനിയും എഴുതാമല്ലോ??
കുറച്ചു വൈകിയാണെങ്കിലും ബൂലോകത്തേയ്ക്ക് സ്വാഗതം. :)
ആദ്യ പോസ്റ്റു തന്നെ വളരെ നന്നായിട്ടുണ്ട്. മനോഹരമായ വിവരണവും മികച്ച ചിത്രങ്ങളും.
പോസ്റ്റിന്റെ നീളം വളരെ കൂടുതലായതു കൊണ്ട് രണ്ടു മൂന്നു തവണ കൊണ്ടാണ് വായിച്ചെത്തിയത്. വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഓരോ ദിവസത്തേയും വിശേഷങ്ങളും ഓരോരോ പോസ്റ്റുകള്‍ ആക്കിയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാകുമായിരുന്നെന്നു തോന്നുന്നു.
എന്തായാലും ഇനിയും ഒരുപാട് എഴുതുക. ആശംസകള്‍!
:)
ആദ്യമായാണ് എഴുതുന്നത് എന്നതു മാത്രം വിശ്വസിക്കാൻ പറ്റുന്നില്ല:
നല്ല വഴക്കം,നല്ല ഭാഷ,എല്ലാറ്റിനുമുപരി ഉഗ്രൻ ചിത്രങ്ങളും!!
ആശംസകൾ1
ഹേമന്ദ്
നന്നായിട്ടുണ്ട് പോസ്റ്റ്. ഒരു തുടക്കാകാരന്‍ എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. എഴുത്തിന്റെ പോക്കുകണ്ടാല്‍ അറിയാം ഇതിനുമുപ് പലപ്പോഴും എഴുതിയിട്ടുണ്ടന്ന്. അല്ല ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു വരിയങ്കിലും എഴുതുന്നത് എങ്കില്‍ എക്സലന്റ് എന്ന് പറയേണ്ടിയിരികുന്നു. ഇനിയും കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ആരുടയങ്കിലും എഴുത്തുകളോ വരികളോ ഇന്‍ഫ്ലുവന്‍സ് ചെയ്യാതെ സൂക്ഷിക്കുക. മനസ്സിലായികാണുമന്ന് കരുതുന്നു.
എല്ലാവിധ ആശംസകളും നേരുന്നു.
വിശാലമായ ലോകത്ത് ഏകാകിയായി ചുറ്റിക്കറങ്ങുന്ന ഏകാന്തപഥികാ,നിനക്ക് വന്ദനം!
താങ്കൾ എന്റെ നാട്ടുകാരനാണെന്നറിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു,അഭിമാനിക്കുന്നു.
താങ്കളെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്.
സാഹിത്യലോകത്ത് നല്ല ഭാവി ആശംസിക്കുന്നു!!
ശ്രീ,
സ്വാഗതത്തിനു നന്ദി. അടുത്ത യാത്രാവിവരണത്തിൽ ഓരോ ദിവസത്തെ വിശേഷങ്ങൾ വെവ്വേറെ പോസ്റ്റായി തന്നെ ഇടാം... പലരും ഈ അഭിപ്രായം എന്നോട് പറഞ്ഞിട്ടുണ്ട്.
നന്ദി ശ്രീ...
ശ്രുതസോമാ,
ഒരു പക്ഷേ ആരുമറിയാതെ എന്നിലൊരു എഴുത്തുകാരൻ ഒളിഞ്ഞു കിടന്നിരിക്കാം... ഈ കോസ്റ്റാറിക്ക യാത്രയാവും അതിനെ പുറം ലോകം കാണിച്ചത്.
തപസ്യ,
തപസ്യയുടെ അഭിപ്രായം എനിക്ക് വളരെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ബ്ലോഗിലും ജീവിതത്തിലും ഞാൻ ആദ്യമായാണ് എഴുതുന്നത്. അതുകൊണ്ടു തന്നെ എന്റേതായ ഒരു ശൈലി ഇതുവരെ ലഭിച്ചില്ലെന്ന് നന്നായ് അറിയാം. ഒരു പക്ഷേ അതായിരിക്കാം താങ്കൾ പറഞ്ഞ ആ ഇൻഫ്ലുവൻസിനു കാരണം. അടുത്ത പോസ്റ്റ് പരമാവധി ശ്രദ്ധിച്ച് തന്നെ എഴുതാം...
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ചാത്തനേറ്: കലക്കന്‍ വിവരണം. ഒരു കഥ വായിക്കും പോലെ ഹൃദ്യം. ഒട്ടും മടുപ്പില്ല. പടങ്ങളും വീഡിയോയും ഒക്കെ കൃത്യമായി തുന്നിച്ചേര്‍ത്തിരിക്കുന്നു.(ഞാനങ്ങനെ ചുമ്മാ ആരെം പൊക്കിപ്പറയാറില്ല)
ഓടോ:
പിന്നെ ഒരുപാട് അസൂയയും 20 വയസില്‍ ഇങ്ങനെയോ!!!! എന്റെ 21ആം വയസ്സില്‍ എഞ്ചിനീയറിംഗ് എങ്ങനേലും തീര്‍ത്ത് ഒരു ജോലി അതു മാത്രമായിരുന്നു സ്വപ്‌നം..പഠിച്ചതു (പഠിക്കുന്നത്)വിദേശത്താണോ കേരളത്തിലാണോ, വിദേശത്താണേല്‍ കൊടുകൈ നല്ല സുന്ദരന്‍ മലയാളം. ഇനി കേരളത്തില്‍ തന്നെ ആണേലും തന്നെ നമിച്ചിരിക്കുന്നു.
അടുത്ത പോസ്റ്റ് ഇടുമ്പോള്‍ ഈ പോസ്റ്റില്‍ ഒരു കമന്റിട്ടേക്കണേ ട്രാക്കിംഗ് ഉണ്ട് അപ്പോള്‍ തന്നെവായിക്കാലോ.
പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചില നേപ്പാളീ കഥകള്‍ വരാറുണ്ടായിരുന്നു അതൊക്കെ വായിക്കുമ്പോള്‍ നമ്മളാ നാട്ടില്‍ അവരുടെ കൂടെ ഉള്ള ഒരു അനുഭവം തോന്നും, കോസ്റ്റാറിക്ക ഒന്നു കണ്ടു വന്ന പോലെ, തന്റെ കൂടെ അവിടെ താമസിച്ചപോലെ തോന്നി അഭിനന്ദനങ്ങള്‍ തുടര്‍ന്നും എഴുതൂ കൂട്ടുകാരാ...
സത്യായിട്ടും, ഞാനുമൊന്നു കോസ്റ്റാറിക്കയില്‍ പോയിവന്ന ഫീല്‍. :)
വിവരണവും മനോഹരമായ ചിത്രങ്ങളും ഈ കുറിപ്പിന് മാറ്റുകൂട്ടുന്നു.
അല്ലേലും, ചാത്തന്‍ കാണിച്ചു തരാറുള്ള പോസ്റ്റുകള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടി ഉണ്ടാകാറുണ്ട്. ഈ പോസ്റ്റും അത് പോലെ തന്നെ. വളരെ വളരെ നന്നായി. ഇനിയും കേള്‍ക്കട്ടെ അനുഭവങ്ങള്‍...
ഓഫ്: ഇത്തരം ചെറിയ വിമാനങ്ങള്‍ കാണുമ്പോ മനസ്സില്‍ ഒരു പേടിയാണ് മാഷേ. രണ്ട് വര്‍ഷം മുന്‍പ് വിസ ചേഞ്ചിനായി ഇറാന്റെ ഭാഗമായുള്ള കിഷ് ഐലന്റില്‍ പോയത് ഇത്തരത്തിലുള്ള ഒരു സാധനത്തിലാണു. എന്റമ്മേ.. അത് മുകളില്‍ നിന്ന് ഒരു മാരക ജര്‍ക്കും എന്തൊകെയോ സൌണ്ടും (KSRTC ബസ്സിന്റെ ഉള്ളില്‍ കേള്‍ക്കുന്ന തരം). ആകെപ്പാടെ ജകപൊക. ഒരു 5 മിനിട്ട്. പേടികൊണ്ട് ചുവന്നുപോയ കുറേ തക്കാളിമുഖങ്ങള്‍.. എല്ലാരും കരുതി യെല്ലാരുടേയും കാര്യം സ്വാഹ!! ഏതായാലും ഒന്നും പറ്റീല്ല. ബട്ട്, അതിനു ശേഷമുള്ള രണ്ട് മൂന്നു രാത്രികളില്‍ സ്വപ്നത്തില്‍ ഞാന്‍ മിക്കവാറും ഈ ഫ്ലൈറ്റില്‍ നിന്ന് പാരച്യൂട്ടില്‍ ഇറങ്ങാറുണ്ട് ഭൂമിയിലേക്ക്... ജമ്പ് ചെയ്ത അടുത്ത സെക്കന്റില്‍ ഞെട്ടിയുണരുകയും ചെയ്യും...
ആ സമയം എന്റെ കൂടെ ചാടാന്‍ ആരും ഉണ്ടായിരുന്നില്ല... സ്വപ്നത്തില്‍ ഞാനായിരുന്നു ഏകാന്ത പഥികന്‍....
“ഏകാന്ത പഥികന്‍ ഞാന്‍..
ഏതോ സ്വപ്ന വസന്തവനത്തിലെ
ഏകാന്ത പഥികന്‍ ഞാന്‍....”
:)
SUPERB!
Chatan wa my guide to here ;)
ഇത് ഇപ്പോഴാണ് കണ്ടത്...
നല്ല പോസ്റ്റ്...
ആശംസകള്‍....
കണ്ടപ്പോള്‍ വൈകി..
ആദ്യം തന്നെ സ്വാഗതം..
ഒപ്പം അഭിനന്ദനം...
യാത്രകള്‍ തുടരൂ മാഷേ...
കുട്ടിച്ചാത്തൻ ചേട്ടാ...
വീട്ടിൽ നിന്നും പട്ടിണികിടന്നു കിട്ടിയ സമ്മതവുമായ് പതിനാറാമത്തെ വയസ്സിൽ കോഴിക്കോടു നിന്ന് ബാഗ്ലൂരേക്ക് വിമാനം കയറിക്കൊണ്ടാണ് ഞാൻ ഏകാന്തയാത്രയ്ക്കു ഹരിശ്രീ കുറിച്ചത്... പിന്നീടവിടെ നിന്ന് ഒരുപാട് യാത്രകൾ മിക്കവയവും തനിച്ചു തന്നെ. അനുഗ്രഹിച്ചു കിട്ടിയ ഈ ക്ഷണിക ജീവിതം ഉടഞ്ഞുപോവുന്നതിനു മുൻപ് എല്ലാടവും ചുറ്റിക്കറങ്ങി നടന്നു കാണണം എന്ന ആഗ്രഹം നടക്കണമെങ്കിൽ യാത്ര അതിലും വളരെ നേരത്തെ തുടങ്ങണമായിരുന്നു എന്നു ഇപ്പോൾ തോന്നുന്നു. എന്റെ യാത്രാവിവരണം വായിച്ച് അഭിപ്രായം എഴുതിയതിന് ഒത്തിരി നന്ദി.
അഭിലാഷങ്ങൾ,
ഞാൻ ഇയ്യിടെ സെസ്സ്ന 172 എന്ന ഒരു ഫോർ സീറ്റർ വിമാനം പറത്താൻ പോയിരുന്നു. അപ്പോഴത്തെ എന്റെ സ്ഥിതി വച്ചു നോക്കുമ്പോൾ അഭിലാഷ് എത്ര എത്ര സൗകര്യപ്രദമായാണ് യാത്ര ചെയ്തത്... ലാണ്ടിംഗ് കോക്പിറ്റിൽ ഇരുന്നു കാണുക - അമ്പമ്പോ അതി ഭയാനകം. ആ അനുഭവം ഒരു പോസ്റ്റായിടാം ട്ടോ...
VM, ചാണക്യൻ, മനു,
ആശംസകൾക്ക് നന്ദി.
കൊച്ചിയിൽ നിന്നും ന്യൂയോർക്കിലേക്കു നടത്തിയ 23 മണിക്കൂർ വിമാനയാത്രാനുഭവം... പുതിയ പോസ്റ്റ് ദാ ഇവിടെ
മാഷെ ഹാറ്റ്സ് ഓഫ് യു .
ആ റൺ വെയിൽ നിന്നും എങിനെയാ വിമാനം പറന്നു പൊങുന്നെ .
നമ്മുടെ നാട്ടിലെ റോഡിലൂടെ വണ്ടി പോവുന്നില്ലേ? പിന്നെയാണോ ????
simply great...
മാഷേ കൊസ്ട റിക്കന്‍ അനുഭവങ്ങള്‍ ഒരു പാട് ഇഷ്ടായി. എന്താ അടുത്ത യാത്രകളെ പറ്റി എഴുതാത്തെ?
nice....all the best
ഇനിയിപ്പോ കോസ്റ്റ റിക്കയില്‍ പോയില്ലെങ്കിലും വിഷമമില്ല. മനോഹരമായ ഈ യാത്രാവിവരണത്തിന് നന്ദി. കാട്ടിലൂടെ പാമ്പടക്കമുള്ള കൊച്ചുകൊച്ചു പക്ഷിമൃഗാദികളെ കാണിച്ച് തന്ന് മഴ നനച്ച് , പോയ വഴിയൊക്കെ മാപ്പില്‍ കാണിച്ചുതന്ന് ശരിക്കും ഹൈ ടെക്ക് യാത്ര തന്നെ.
ഈ വഴി വരാന്‍ വൈകിയതിലുള്ള ഖേദം മാത്രമേ ബാക്കിയുള്ളൂ.
കൊച്ചിയിൽ നിന്നും ന്യൂയോർക്കിലേക്ക് നടത്തിയ 23 മണിക്കൂർ വിമാനയാത്രാനുഭവം എന്നതിന്റെ ലിങ്കിലൂടെ പോകാന്‍ പറ്റുന്നില്ലല്ലോ ?
Post a Comment