Oct 13, 2008

കോസ്റ്റ റിക്ക

തീയ്യതി : 9 ഒക്ടോബര്‍ 2008 മുതല്‍ 13 ഒക്ടോബര്‍ 2008 വരെ
വയസ്സ്‌ : 20
യാത്രാഗംങ്ങള്‍ : എന്നത്തെയും പോലെ ഞാന്‍ മാത്രം
തുടക്കം : ന്യൂ യോര്‍ക്ക്‌ സിറ്റി

സഞ്ചാരപാതയില്‍ മൂന്നാമത്തെ രാജ്യത്തേക്കാണ്‌ ഈ യാത്ര. അധികമാരും പോയിട്ടില്ലാത്ത എന്നാല്‍ ഒട്ടേറെ പുതുമകള്‍ നിറഞ്ഞ ഒരു ഭൂപ്രദേശത്തിനായുള്ള തിരച്ചിലിനൊടുവില്‍ 2008 ഒക്റ്റോബര്‍ 9ാ‍ം തീയ്യതി ഞാന്‍ കോസ്റ്റ റിക്കയില്‍ വിമാനമിറങ്ങി.

മദ്ധ്യമേരിക്കയില്‍ ശാന്ത സമുദ്രത്തിനും കരീബിയന്‍ കടലിനുമിടക്ക്‌ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു രാജ്യമാണ്‌ കോസ്റ്റ റിക്ക. പനാമയും നിക്കരാഗ്വയുമായ്‌ അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യത്തിന്‌ സൈന്യമേയില്ല എന്നതാണ്‌ അമ്പരപ്പിക്കുന്ന ഒരു വസ്തുത. കോസ്റ്റ റിക്ക എന്ന സ്പാനിഷ്‌ വാക്കിന്റെ അര്‍ത്ഥം "സമ്പന്ന തീരം" അധവാ Rich Coast എന്നാണ്‌. മറ്റൊരിടവുമായ്‌ താരതമ്യം ചെയ്യാന്‍ സാധിക്കാത്ത അവിടത്തെ ജൈവ വൈവിധ്യം, സുന്ദര സമുദ്രതീരങ്ങള്‍, നിഷ്‌കളങ്കരായ ജനങ്ങള്‍, ശുദ്ധവായു എന്നീ ഘടകങ്ങള്‍ ആണ്‌ എന്നെ കോസ്റ്റ റിക്കയില്‍ എത്തിച്ചത്‌.

ന്യൂ യോര്‍ക്ക്‌ സിറ്റിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ന്യൂആര്‍ക്ക്‌ ലിബര്‍ട്ടി ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും വൈകുന്നേരം 5.30 ഓടെ എന്റെ വിമാനം കോസ്റ്റ റിക്കയുടെ തലസ്ഥാനമായ സാങ്കോസെ (San Jose) ലക്ഷ്യമായി ഉയര്‍ന്നു പൊങ്ങി. അമേരിക്കയിലെ പ്രമുഖ വിമാന കമ്പനിയായ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ്‌ 737-900ER സീരീസില്‍പ്പെട്ട ആ വിമാനം യാത്രക്കാരെകൊണ്ടു നിറഞ്ഞിരുന്നു. അതിന്റെ ഏറ്റവും പുറകിലത്തെ ഇരിപ്പിടത്തില്‍ ജാലകത്തിനരികിലായ്‌ ആയിരുന്നു ഞാന്‍ ഇരുന്നത്‌. ന്യൂ യോര്‍ക്കില്‍ നിന്ന്‌ അറ്റ്‌ലാന്റിക്‌ സമുദ്രത്തിനും വെസ്റ്റ്‌ ഇന്‍ഡീസ്സിനും മെക്സിക്കന്‍ കടലിടുക്കിനും ഒക്കെ മുകളിലൂടെ പറന്ന്‌ കോസ്റ്റ റിക്കയില്‍ എത്തിച്ചേരാന്‍ ഏതാണ്ട്‌ അഞ്ചര മണിക്കൂര്‍ വേണം. ആ സമയമത്രയും എന്റെ അടുത്തിരുന്ന സ്കോട്ടിഷ്‌ പെണ്‍കുട്ടി തൊട്ടുമുന്നിലത്തെ സീറ്റിലിരുന്നിരുന്ന അവളുട ചേച്ചിയുമായ്‌ എത്തിവലിഞ്ഞു സംസാരിക്കുകയായിരുന്നു. ഞാനാവട്ടെ ജാലകത്തിനകത്തുകൂടെ വിദൂരതയില്‍ കണ്ണ്‌ നട്ടിരുന്നും വരാന്‍ പോവുന്ന സുന്ദര ദൃശ്യങ്ങളെ സ്വപ്നം കണ്ടും ഉറക്കത്തിലേക്ക്‌ വഴുതി വീണു. അതിനിടയില്‍ എപ്പോഴോ എഴുനേറ്റ്‌ അത്താഴവും കഴിച്ചു. പിന്നീട്‌ എഴുനേക്കുന്നത്‌ സ്പാനിഷിലും ഇംഗ്ലീഷിലുമായുള്ള വിമാനത്തിന്റെ ലാന്‍ഡിഗ്‌ അനൌണ്‍സ്‌മന്റ്‌ കേട്ടുകൊണ്ടായിരുന്നു. അങ്ങനെ കൃത്യം 9 മണിക്ക്‌ (ന്യൂ യോര്‍ക്ക്‌ സമയം 11) എന്റെ വിമാനം സാങ്കോസെ യിലെ ജുആന്‍ സാന്റമരിയ അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ ചെന്നിറങ്ങി. ഇമിഗ്രേഷന്‍ നടപടികള്‍ ഒക്കെ കഴിഞ്ഞ്‌ പെട്ടിയും ഭാണ്ടവുമൊക്കെ കണ്ടു പിടിച്ച്‌ അരമണിക്കൂറിനുള്ളില്‍ തന്നെ ഞാന്‍ കോസ്റ്റ റിക്കയുടെ മണ്ണില്‍ കാലുകുത്തി. അവിടെ എന്നെ സ്വീകരിക്കാനായ്‌ ഞാന്‍ താമസിക്കുന്ന ഹോട്ടലിന്റെ പ്രതിനിധി കാത്തുനില്‍പ്പുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ട്‌ ഇംഗ്ലീഷ്‌ സംസാരിക്കുന്ന അയ്യാളുടെ കൂടെ ഒരു മിനി വാനില്‍ ഞാന്‍ ഹോട്ടലിലേക്ക്‌ തിരിച്ചു. "ഹോട്ടല്‍ ലാ ക്യൂസ്റ്റ" ചെറുതാണെങ്കിലും എല്ലാ സൌകര്യങ്ങളും ഉള്ള ഒരു സുന്ദരന്‍ ഹോട്ടല്‍. അടുത്ത ദിവസത്തെ പരിപാടികള്‍ മനസ്സില്‍ ചിട്ടപ്പെടുത്തി അത്താഴവും കഴിച്ച്‌ ഞാന്‍ ഉറക്കത്തിനായ്‌ തയ്യാറെടുത്തു. പുറത്തു നന്നായി മഴപെയ്യുന്നുണ്ടായിരുന്നു അതാസ്വദിച്ച്‌ ആ ഇളം തണുപ്പില്‍ ഒരു സുന്ദര സ്വപ്നവും പ്രതീഷിച്ചു ഞാന്‍ കിടന്നു.

അടുത്ത ദിവസം അതിരാവിലെ തന്നെ എഴുന്നേറ്റ്‌ സാങ്കോസെയിലെ ആഭ്യന്തര വിമാനത്താവളമായ തൊബിയാസ്‌ ബലോണാസ്‌ എന്ന കൊച്ച്‌ എയര്‍പ്പോട്ടിലേക്ക്‌ വച്ചുപിടിച്ചു. അവിടെ നിന്നുമാണ്‌ എന്റെ മുഖ്യ സന്ദര്‍ശന കേന്ദ്രമായ ഡ്രാക്കെ ബേ യിലേക്ക്‌ പോവുന്ന വിമാനത്തില്‍ കയറേണ്ടത്‌.

തൊബിയാസ്‌ ബലോണാസ്‌ വിമാനത്താവളം


വിമാനത്താവളത്തിനു പുറകിലായുള്ള കൂറ്റന്‍ പര്‍വ്വതം

അതുവതുവരെ പോയിട്ടുള്ള എയര്‍പ്പോര്‍ട്ടുകളിലൊന്നും കണ്ടിട്ടില്ലാത്ത രണ്ട്‌ വിചിത്ര കാര്യങ്ങള്‍ ഞാനവിടെ കണ്ടു. ഒന്നാമതായ്‌ നമ്മുടെ പെട്ടിയും ഭാണ്ടവുമൊന്നും ആരും പരിശോധിക്കില്ല. ആര്‍ക്കും എന്തും വിമാനത്തിനകത്ത്‌ കൊണ്ടുപോവാം. രണ്ടാമതായ്‌ വിമാനം കയറുന്നതിനു മുന്‍പ്‌ അധികൃതര്‍ നമ്മുടെ ഭാരമളക്കും എന്നിട്ട്‌ തടിയന്മാരെക്കൊണ്ട്‌ അവരുടെ തൂക്കമനുസരിച്ച്‌ കൂടുതല്‍ ടിക്കറ്റ്‌ വാങ്ങിപ്പിക്കും. തടി ഒട്ടും ഇല്ലാത്തതുകൊണ്ടാവും അവര്‍ എന്റെ തൂക്കം അളന്നതേയില്ല. വളരെ പെട്ടന്നു തന്നെ ചെക്കിന്‍ ചെയ്ത്‌ പെട്ടിയല്ലാം വിമാനത്താവള ജോലിക്കാര്‍ക്ക്‌ കൈമാറി ബാക്കിവന്ന സമയം കൊണ്ട്‌ ഒരു കാപ്പികുടിച്ചുകളയാം എന്നു കരുതി വിമാനത്താവളത്തിനകത്തു തന്നെയുള്ള ഒരു കൊച്ചു തട്ടുകടയിലേക്ക്‌ കയറിച്ചെന്നു. അവിടെയുണ്ടായിരുന്ന സുന്ദരിയായ സ്പാനിഷുകാരി പെണ്‍കുട്ടി എനിക്ക്‌ പ്രാതല്‍ എടുത്തു വച്ച്‌ എന്റെ കൂടെവന്നിരുന്നു. അല്‍പം മാത്രം ഇംഗ്ലീഷ്‌ അറിയുന്ന അവളും അല്‍പം മാത്രം സ്പാനിഷ്‌ അറിയുന്ന ഞാനും (വെറും 3 വാക്കുകള്‍) സ്പംഗ്ലീഷില്‍ സംസാരം തുടങ്ങി. ഒരു മണിക്കൂറോളം നീണ്ടുനിന്ന ആ സംഭാഷണത്തിനിടയില്‍ അവളെ എന്റെ കയ്യില്‍ ഉണ്ടായിരുന്ന ഒരു പത്തു രൂപ നോട്ട്‌ കാണിച്ചു. അത്ഭുതം! അവള്‍ക്ക്‌ ഗാന്ധിജിയെ അറിയാം - സ്കൂളില്‍ പഠിച്ചിട്ടുണ്ടത്രെ! അതു കേട്ടതും എന്നിലെ ഇന്ത്യാക്കരന്‍ അഭിമാനവും സന്തോഷവും കൊണ്ട്‌ തുള്ളിച്ചാടി. കോസ്റ്റ റിക്കയെ പറ്റിയും അവരുടെ ജീവിതത്തെ പറ്റിയും അവള്‍ ഒരു പാട്‌ സംസാരിച്ചു ഞാന്‍ ഇന്ത്യയെ പറ്റിയും. വിമാനത്തിന്റെ ബോര്‍ഡിഗ്‌ അനൌണ്‍സ്‌മന്റ്‌ കേള്‍ക്കുന്നത്‌ വരെ ആ സംസാരം തുടര്‍ന്നു. ഒടുവില്‍ 13ാ‍ം തീയ്യതി തിരിച്ചു വരുമ്പോള്‍ വീണ്ടും കാണാമെന്ന്‌ വാക്കുകൊടുത്ത്‌ ഞാന്‍ ബോര്‍ഡിഗ്‌ ഗേറ്റ്‌ ലക്ഷ്യമാക്കി നടന്നു.

അവിടെ എത്തിയപ്പോള്‍ ആണ്‌ ഞെട്ടിക്കുന്ന ആ വിവരം അറിയുന്നത്‌. ഞാന്‍ കയറാന്‍ പോവുന്നത്‌ ഡ്രാക്കെ ബേയ്ക്കു പോവുന്ന വിമാനത്തില്‍ അല്ല പകരം മറ്റേതൊ വിമാനത്തിലാണത്രെ. അവിടെ ഉണ്ടായിരുന്ന ഒരു വിമാനത്താവള ജീവനക്കാരി കാര്യകാരണങ്ങളെല്ലാം വിവരിച്ച്‌ എനിക്ക്‌ പോവേണ്ട വിമാനവും കാണിച്ചു തന്ന്‌ എങ്ങോ പോയി. അന്ന്‌ ഡ്രാക്കെ ബേയ്ക്ക്‌ പോവാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാനൊരാള്‍ക്കു വേണ്ടിമാത്രം അത്രയും ദൂരം വിമാനം പറത്തിയാല്‍ മുതലാവില്ല എന്നറിയാവുന്ന വിമാക്കമ്പനി ജീവനക്കാര്‍ എന്നെ ഡ്രാക്കെ ബേയ്ക്ക്‌ അടുത്തുള്ള ഗൊള്‍ഫീത്തോ എന്ന സ്ഥലത്തേക്കുള്ള വിമാനത്തില്‍ കയറ്റിവിടാന്‍ തീരുമാനിച്ചു. പിന്നീട്‌ അവിടെ നിന്നും എന്നെ ഡ്രാക്കെ ബേയിലേക്ക്‌ കൊണ്ടുവിടാമെന്ന്‌ ഉറപ്പും നല്‍കി. അങ്ങനെ മറ്റു യാത്രക്കാരുടെ കൂടെ ഞാന്‍ നാച്വര്‍ എയറിന്റെ ആ വിമാനത്തില്‍ കയറി. 10-12 പേര്‍ക്കു മാത്രം സഞ്ചരിക്കാവുന്ന ഒരു കൊച്ചു പ്രൊപ്പല്ലര്‍ വിമാനം, അതിന്റെ കോക്‌പിറ്റിന്റെ തൊട്ടു പുറകിലെ സീറ്റായിരുന്നു എനിക്ക്‌ ലഭിച്ചത്‌. അവിടെ ഇരുന്നാല്‍ പൈലറ്റ്‌ വിമാനം പറത്തുന്നതും മറ്റും വ്യക്തമായ്‌ കാണാം. രാവിലെ കൃത്യം 8.30 നു തന്നെ വിമാനം ഗൊള്‍ഫീത്തൊ ലക്ഷ്യമാക്കി പറന്നുപൊങ്ങി. കൂറ്റന്‍ പര്‍വ്വതനിരകള്‍ക്കും, കൃഷി സ്ഥലങ്ങള്‍ക്കും, ഗ്രാമങ്ങള്‍ക്കും, അരുവികള്‍ക്കും, പുഴകള്‍ക്കും ഒക്കെ മുകളില്‍ പതിനൊന്നായിരം അടി ഉയരത്തില്‍ എന്റെ ആ വിമാനം മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ കോസ്റ്റ റിക്കയുടെ തെക്കു കിഴക്കു ഭാഗം ലക്ഷ്യമാക്കി ഉയര്‍ന്നു പറന്നു. 45 മിനുട്ട്‌ നീണ്ടുനിന്ന ആ യാത്രക്കൊടുവില്‍ അത്‌ ഗൊള്‍ഫിത്തോ എയര്‍പ്പോര്‍ട്ടില്‍ ചെന്നിറങ്ങി.

ഞാന്‍ സഞ്ചരിച്ച വിമാനം


കോസ്റ്റ റിക്കന്‍ ആകാശക്കാഴ്ച്ചകള്‍


ജുറാസ്സിക്‌ പാര്‍ക്ക്‌ സിനിമ ഷൂട്ട്‌ ചെയ്തത്‌ ഇതുപോലൊരു ദ്വീപില്‍ വച്ചാണത്രെ!


എന്റെ കൂടെ ഉണ്ടായിരുന്ന യാത്രക്കാര്‍ മുഴുവന്‍ അവിടെ ഇറങ്ങി ഇനി ഞാന്‍ ഒറ്റക്കാണ്‌ ഡ്രാക്കെ ബേയിലേക്കു പോവുന്നത്‌. 9.15 ഓടെ ആ വിമാനം എന്നെയും വഹിച്ചുകൊണ്ട്‌ വീണ്ടും പറന്നുപൊങ്ങി, ഡ്രാക്കെ ബേ ലക്ഷ്യമായി . വെറും പതിനഞ്ചുമിനുറ്റ്‌ മാത്രം നീണ്ടുനിന്ന യാത്ര, എങ്കിലും അതായിരുന്നു ഇന്നേ വരെ ഞാന്‍ ചെയ്ത ആകാശ യാത്രകളില്‍ ഏറ്റവും ആസ്വാദ്യകരമായത്‌. വെറും 2000 അടി ഉയരത്തിലായിരുന്നു വിമാനം പറന്നുകൊണ്ടിരുന്നത്‌. അതു കൊണ്ടു തന്നെ താഴെയുള്ള ഭൂപ്രദേശം വളരെ വ്യക്തമായ്‌ കാണാമായിരുന്നു. ഇടതൂര്‍ന്ന മഴക്കാടുകളും അതിനകത്തുകൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴകളും സ്പടികം രാകിവിതറിയ ശാന്ത സമുദ്ര തീരത്തിനും ഒക്കെ മുകളിലൂടെ ഞാന്‍ തനിച്ച്‌!!! (കൂടെ പെയിലറ്റും). സ്വപ്നതുല്യമായിരുന്നു അത്‌. അങ്ങനെ ഒടുവില്‍ അത്‌ ഡ്രാക്കെ ബേ വിമാനത്താവളത്തില്‍ ഇറങ്ങി.

വിമാനത്താവളം എന്ന സങ്കല്‍പ്പത്തെ ത്തന്നെ മാറ്റിമറിക്കാന്‍ പോന്ന ഒന്നായിരുന്നു ഡ്രാക്കെ ബേയിലെ എയര്‍പ്പോര്‍ട്ട്‌. പണ്ടെങ്ങോ പണിത അതിന്റെ റണ്‍വെ മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞ്‌ കുഴികളില്‍ മഴവെള്ളം നിറഞ്ഞിരിക്കുന്നു. നാലു മരത്തൂണുകളോടുകൂടിയ ഷീറ്റിട്ട ഒരു കൊച്ചു ഷെഡ്‌, ഒരു ജീവനക്കാരന്‍ ഇത്രയുമാണ്‌ എയര്‍പ്പോര്‍ട്ട്‌.

ഡ്രാക്കെ ബേ വിമാനത്താവളം


വിമാനത്താവളത്തിലെ ഇരിപ്പിടങ്ങള്‍


ഓഫീസ്‌

അവിടെ എന്നെ സ്വീകരിക്കാന്‍ ഒരു പയ്യന്‍ എത്തിയിരുന്നു. പേരിനു പോലും ഇംഗ്ലീഷ്‌ അറിയാത്ത ഒരു സ്പാനിഷ്‌ കാരന്‍ പയ്യന്‍. അവന്‍ എന്റെ പെട്ടിയും ഭാണ്ടവുമെല്ലാം വണ്ടിയില്‍ കയറ്റി ഹോട്ടല്‍ ലക്ഷ്യമാക്കി വണ്ടി പായിച്ചു. അടുത്തതായ്‌ എന്നെ അത്ഭുതപ്പെടുത്തിയത്‌ അവിടത്തെ റോഡുകള്‍ ആയിരുന്നു. ഇന്നേവരെ ടാര്‍ കണ്ടിട്ടില്ലാത്ത പൊട്ടിപ്പൊളിഞ്ഞ മണ്‍ റോഡുകള്‍. ഇങ്ങനെയൊക്കെ ആണെങ്കിലും സാമാന്യം നല്ലവേഗതയില്‍ത്തന്നെയായിരുന്നു പയ്യന്‍ വണ്ടി ഓടിച്ചിരുന്നത്‌. ചെറിയ അരുവികളും, കുഴികളും ഒക്കെ താണ്ടി അത്‌ ഹോട്ടല്‍ ലക്ഷ്യമാക്കി പാഞ്ഞു. വഴിമദ്ധ്യേ ഞങ്ങല്‍ക്ക്‌ ഒരു നദി കടക്കാന്‍ ഉണ്ടായിരുന്നു. സാധാരണ വണ്ടി ഓടിച്ചുതന്നെയാണത്രെ അവര്‍ അതു കടക്കാറുണ്ടായിരുന്നത്‌ (പാലങ്ങള്‍ കണ്ടവര്‍ ആ നാട്ടില്‍ കുറവാണ്‌) പക്ഷേ അന്ന്‌ സാമാന്യത്തിലധികം മഴപെയ്തതിനാല്‍ അത്‌ നിറഞ്ഞു കവിഞ്ഞാണ്‌ ഒഴികിക്കൊണ്ടിരുന്നത്‌. ഇനി എങ്ങനെ പുഴകടക്കും എന്നാലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ ഡ്രൈവര്‍ പയ്യന്‍ വണ്ടിയില്‍ നിന്നിറങ്ങി അവിടെ നിന്നിരുന്ന കുതിരപ്പുറത്ത്‌ കയറാന്‍ ആഗ്യം കാണിച്ചു. അതു പ്രകാരം ഞാന്‍ കുതിരപ്പുറത്ത്‌ കയറി ഞെളിഞ്ഞിരുന്നു. കൂടെ ഉണ്ടായിരുന്ന കുതിരക്കാരന്‍ എന്റെ പെട്ടിയും തോളത്ത്‌ വച്ച്‌ കയ്യില്‍ കുതിരയുടെ കയറുമായ്‌ ചെളിവെള്ളം കുത്തിയൊലിച്ചൊഴുകുന്ന പുഴയിലേക്കിറങ്ങി. കുതിരപ്പുറത്തിരുന്ന എന്റെ അരക്കു കീഴെ വരെ വെള്ളമുണ്ടായിരുന്നു അപ്പോള്‍. സത്യം പറഞ്ഞാന്‍ സഞ്ചാരത്തിനിടയില്‍ ഞാനുഭവിച്ച ഏറ്റവും ഭയാനകമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്‌. ഏതാണ്ട്‌ കര എത്താറായപ്പോള്‍ ആണ്‌ ഞാനതു കണ്ടത്‌ - പേടിച്ചരണ്ട്‌ കുതിരപ്പുറത്തിരിക്കുന്ന ആ മനോഹര ദൃശ്യം ഒരു സ്പാനിഷ്‌ പെണ്‍കുട്ടി ക്യാമറയില്‍ പകര്‍ത്തുന്നു. കരക്കുകയറിയ ഉടനെ കുതിരപ്പുറത്തുനിന്ന്‌ ചാടിയിറങ്ങി May I get one copy of that video? എന്നു ചോദിച്ചതും അവള്‍ "ക്യ്‌വേ" എന്നൊരു ശബ്ദം ഉണ്ടാക്കിയതും ഒരുമിച്ചായിരുന്നു (അതിന്റെ അര്‍ത്ഥം "എന്ത്‌" എന്നണെന്ന്‌ പിന്നീടാണ്‌ ഞാന്‍ മനസിലാക്കിയത്‌)


അതി സാഹസികമായ്‌ പുഴകടന്നു വന്ന എന്നെ സ്വീകരിക്കാന്‍ അവിടെ ഒരാള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഫ്രെഡ്‌ - പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ അമേരിക്കയിലെ ഒഹൈയോ വില്‍ നിന്നും കോസ്റ്റ റിക്ക കാണുവാന്‍ വന്ന്‌ ഒടുവില്‍ ഇവിടെ സ്ഥിരതാമസമാക്കിയ ഒരു സായിപ്പ്‌. ഫ്രെഡിന്റെ കൂടെയാണ്‌ ഇനിയുള്ള ദിവസങ്ങള്‍ ഞാന്‍ കഴിച്ചുകൂട്ടാന്‍ പോവുന്നത്‌. അദ്ദേഹം എന്റെ പെട്ടിയെല്ലാം തന്റെ പഴയ ഡീസല്‍ ലാന്‍ഡ്‌ ക്രൂയിസറില്‍ വച്ച്‌ ഹോട്ടല്‍ ഒജാല ലക്ഷ്യമാക്കി വണ്ടി വിട്ടു. 'ഹോട്ടല്‍ ഒജാല' അത്‌ ശരിക്കും ഒരു ഹോട്ടല്‍ അല്ല - പിന്നെ ഫ്രെഡിന്റെ വീടാണ്‌ - അവിടെ 4 മുറികള്‍ അധികം പണികഴിപ്പിച്ച്‌ അത്‌ സഞ്ചാരികള്‍ക്കായ്‌ കൊടുക്കുന്നു അത്രമാത്രം. പൂര്‍ണ്ണമായി മരത്തില്‍ പണിത ആ സുന്ദരന്‍ വീട്‌ ഒരു മലയുടെ ഓരത്ത്‌ സമുദ്രത്തെ ദര്‍ശനം ചെയ്യുന്ന രീതിയില്‍ ആണുള്ളത്‌. അവിടെ ഫ്രെഡിന്റെ കൂടെ കോസ്റ്റ റിക്ക കാരിയായ ഭാര്യയും മകള്‍ ലില്ലിയുമാണ്‌ താമസിക്കുന്നത്‌. കൂടാതെ ഞാന്‍ ചെന്ന ദിവസങ്ങളില്‍ ജപ്പാനില്‍ നിന്നും വന്ന ഹിരോക്കോയും ഭര്‍ത്താവ്‌ ടാം ഉം പിന്നെ സ്പൈനില്‍ നിന്നും വന്ന അധ്യാപക ദമ്പതിമാരായ ആല്‍ഫ്രെഡോയും മേരിയും ഉണ്ടായിരുന്നു. എല്ലാവരും ഒരു കുടുംബം പോലെ ആയിരുന്നു ആ വീട്ടില്‍ താമസിച്ചിരുന്നത്‌. എന്നും രാവിലെ ഫ്രെഡ്‌ തന്റെ ബോട്ടില്‍ കടലില്‍ മത്സ്യ ബന്ധനത്തിനായ്‌ പോവും - മിക്കവാറും ദിവസങ്ങളില്‍ വലിയ ടൂണ മീനിനെനും കൊണ്ടാണ്‌ കരക്കു കയറുന്നത്‌. നല്ലൊരു പാചകക്കാരന്‍ കൂടിയായ അദ്ദേഹം അതിനെ പാകം ചെയ്ത്‌ വ്യത്യസ്ത വിഭവങ്ങളുണ്ടാക്കി ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായ്‌ വിളമ്പും. എല്ലാവരും ഒരുമിച്ചിരുന്ന്‌ ഒജാലയിലെ വലിയ ഡൈനിഗ്‌ ഹാളില്‍ വച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്‌. ചുമരുകള്‍ ഒന്നുമില്ലാത്ത ആ ഡൈനിംഗ്‌ ഹാളില്‍ അത്താഴം കഴിഞ്ഞുള്ള സമയത്തായിരുന്നു ഞങ്ങള്‍ അന്നന്നത്തെ യാത്രാനുഭവങ്ങളും തങ്ങളുടെ നാട്ടിലെ വിശേഷങ്ങളുമെല്ലാം പങ്കുവച്ചിരുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍ സാമൂഹിക, രാഷ്ട്രീയ, വൈനോദികമായ കാര്യങ്ങളുടെ ചൂടുപിടിച്ച ചര്‍ച്ചാവേദിയായിരുന്നു ആ ഡൈനിംഗ്‌ ഹാള്‍. ഞാന്‍ ചെന്നതിന്റെ അടുത്ത ദിവസം ആല്‍ഫ്രെഡോയും മേരിയും സ്പേയിനിലേക്കു തിരിച്ചുപോയി പിന്നെ കൂടെ ഉണ്ടായിരുന്നത്‌ ഹിരോക്കോയും ടാം ഉം ആയിരുന്നു.
ഫ്രെഡും ഞാനും

ഫ്രെഡിന്റെ ഡീസല്‍ ലാന്‍ഡ്‌ ക്രൂയിസര്‍


ഞങ്ങളുടെ ഡൈനിംഗ്‌ ഹാള്‍


കോസ്റ്റ റിക്കയില്‍ ഞാന്‍ താമസിച്ച മുറി

ഡ്രാക്കെ ബേയെക്കുറിച്ച്‌ രണ്ടുവാക്ക്‌. കഷ്ടിച്ച്‌ ആയിരത്തോളം ആളുകള്‍ മാത്രം താമസിക്കുന്ന ഒരു കുഗ്രാമം അതാണ്‌ ഡ്രാക്കെ ബേ. പക്ഷെ അവിടത്തെ അതി മനോഹരമായ പസഫിക്‌ സമുദ്രതീരവും തൊട്ടടുത്തുള്ള കൊര്‍ക്കൊവാഡോ നാഷനല്‍ പാര്‍ക്കും തേടി ലോകമെമ്പാടു നിന്നും സഞ്ചാരികള്‍ വന്നു തുടങ്ങിയതോടെ ആ ഗ്രാമവും വികസനത്തിന്റെ പാതയിലേക്കു നീങ്ങി. കേവലം മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മാത്രമാണ്‌ അവിടെ വൈദ്യുതി എത്തിയത്‌. എന്നിരുന്നാലും വികസനം എന്നത്‌ ഇന്നും തീണ്ടാപ്പാട്‌ അകലെയാണ്‌. തൊട്ടടുട്ടുള്ള പെട്രോള്‍ പമ്പിലോ ആശുപതിയിലോ കോളേജിലോ എത്തണമെങ്കില്‍ രണ്ടര മണിക്കൂര്‍ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ യാത്രചെയ്യണം. ഇങ്ങനെയൊക്കെ ആണെങ്കിലും അവിടുത്തുകാരുടെ ജീവിത രീതിയും വസ്ത്രധാരണവുമൊക്കെ കണ്ടാല്‍ ന്യൂയ്യോര്‍ക്കു കാരന്‍ വരെ നാണിച്ചു പോവും. അതു വേറെക്കാര്യം.
കോസ്റ്ററിക്കന്‍ സ്കൂള്‍


Real Life

ഞാനവിടെ കണ്ട ഏറ്റവും വൃത്തിയുള്ള റോഡ്‌

അന്ന്‌ (ഒക്ടോബര്‍ 10ാ‍ം തീയ്യതി, കോസ്റ്റ റിക്കയില്‍ രണ്ടാം ദിവസം) ഉച്ചഭക്ഷണത്തിനു ശേഷം കടല്‍ത്തീരത്തുകൂടെ വെറുതെ ഒന്നു ചുറ്റിക്കറങ്ങാനിറങ്ങി. ഇന്‍ഡ്യന്‍ മഹാസമുദ്രത്തിനും അറ്റ്‌ലാന്റിക്‌ മഹാസമുദ്രത്തിനും ശേഷം ഞാനിതാ പെസഫിക്‌ മഹാസമുദ്രത്തില്‍ ഇറങ്ങാല്‍ പോവുന്നു എന്ന ചിന്ത നടത്ത്ത്തിന്റെ വേഗത വദ്ധിപ്പിച്ചു. ഇരു വശവും ചെമ്പരത്തിച്ചെടികള്‍ വേലിതീര്‍ത്ത വഴിയിലൂടെ കുത്തനെ ഇറങ്ങി വേണം കടല്‍ത്തീരത്ത്‌ എത്തിച്ചേരാന്‍. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ കാല്‍ വഴുതി വീണതു തന്നെ. നടന്നും ഊര്‍ന്നിറങ്ങിയും ഓടിയുമൊക്കെ ഒരുവിധത്തില്‍ തീരത്ത്‌ എത്തിച്ചേര്‍ന്നു. കുറെ കഴുകന്‍ മാരും ഒരു മുതലയും അല്ലാതെ മറ്റൊന്നും അവിടെയപ്പോള്‍ ഉണ്ടായിരുന്നില്ല. തീരത്തെ മണലിന്‌ കറുപ്പുനിറം കൂടുതലാണ്‌. ബാക്കിയെല്ലാം നാട്ടിലേതു പോലെ തന്നെ തെങ്ങ്‌, മാവ്‌, മുള, കരിമ്പ്‌, പേരമരം, പപ്പായ, ചേമ്പ്‌, ചെമ്പരത്തി, ചെത്തി അങ്ങനെ എല്ലാം. പക്ഷേ പക്ഷി മൃഗാദികള്‍ നമ്മുടെ നാട്ടില്‍ നിന്നും വ്യത്യസ്തമാണ്‌. ഇടതൂര്‍ന്ന മഴക്കാടുകള്‍ മലഞ്ചെരിവുകളിലൂടെ ഇറങ്ങി വന്ന്‌ സമുദ്ര തീരത്തെ ചുംബിക്കുന്ന കാഴ്ച്ച അതി മനോഹരമായിരുന്നു. തീരത്ത്‌ മുതലയുണ്ടാവും എന്ന മുന്നറിയിപ്പ്‌ പലക കണ്ടിരുന്നെകിലും മുതലയെ നേരിട്ടുകാണുന്നതു വരെ അത്‌ വിശ്വസിച്ചിരുന്നില്ല. അങ്ങനെ കാഴ്ച്ചകള്‍ കണ്ടു നടക്കുന്നതിനിടയില്‍ നല്ല മഴക്കുള്ള ഒരുക്കം ആകാശത്തു നടക്കുണ്ടായിരുന്നു. അതിനുമുന്‍പേ മുറിപറ്റുന്നതിനായ്‌ ഞാന്‍ ധൃതി പിടിച്ചു തിരിച്ചു നടന്നു. പ്രധാന നിരത്തില്‍ കയറിയതും എങ്ങും നല്ലവെയില്‍ പരന്നു. മഴക്കാര്‍ എങ്ങോ പോയ്‌ മറഞ്ഞു. ഇനി തിരിച്ചു നടക്കേണ്ട പകരം ആ വഴിയിലൂടെ അല്‍പം നടക്കാം എന്നു കരുതി നടപ്പു തുടങ്ങി ഏതാണ്ട്‌ അഞ്ചു മിനിറ്റുകഴിഞ്ഞതും മഴ വന്നതും ഒരുമിച്ചായിരുന്നു. റൂമിലേക്കു തിരിച്ചു നടന്നെകിലും അവിടെ എത്തുന്നതിനു മുന്‍പേ മഴ തോര്‍ന്നിരുന്നു. കയ്യിലുണ്ടായിരുന്ന ക്യാമറ ഒരു ചേമ്പിലയില്‍ പൊതിഞ്ഞുപിടിച്ചതിനാല്‍ അത്‌ നനയാതെ രക്ഷപ്പെട്ടു. ഇവിടെ മഴപെയ്യുന്നത്‌ ഇങ്ങനെയാണ്‌ പ്രത്യേക മുന്നറിയിപ്പോ സമയമൊ ഒന്നുമുണ്ടാവില്ല. മിക്കവാറും വെയിലും മഴയും ഒരുമിച്ചാണ്‌. എന്തായാലും പിന്നീടങ്ങോട്ട്‌ എന്നും മഴനനയല്‍ തന്നെ ആയിരുന്നു. പക്ഷേ ഒരു ജലദോഷം പോലും വന്നില്ല എന്നതു വേറെ കാര്യം. കടല്‍ത്തീരത്തും റോഡിലുമായ്‌ ചുറ്റിക്കറങ്ങി ആ ദിവസം അവസാനിച്ചു. സഹയാത്രികരുടെയും ആത്ഥിധേയന്റെയും ഒപ്പം അത്താഴം കഴിഞ്ഞ്‌ നേരത്തെ തന്നെ കിടന്നു അടുത്ത ദിവസത്തെ സാഹസങ്ങള്‍ക്കുള്ള തയ്യാറെടുപ്പുമായ്‌.

പെസഫിക്‌ സമുദ്രതീരത്തെ മണല്‍

പെസഫിക്‌ സമുദ്രതീരം

അവിടെ ഞാന്‍ കണ്ട കക്കകള്‍

തീരത്തെ ശവം തീനി കഴുകന്മാര്‍

കോസ്റ്റ റിക്കയില്‍ ഇത്‌ മൂന്നാമത്തെ ദിവസമാണ്‌. ഇന്നു ഒരു കുതിര സവാരിക്കു പോവാനാണ്‌ പരിപാടി, കൂടേ ടാം ഉം ഹിരൊക്കൊയും വരുന്നുണ്ട്‌. മഴയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണാന്‍ ഇല്ല. ഭാഗ്യം.. അതിരാവിലെ തന്നെ പ്രാതല്‍ കഴിച്ച്‌ ഫ്രെഡിനൊപ്പം കുതിരക്കാരന്റെ വീട്ടിലേക്കു തിരിച്ചു. എന്നെ പുഴ കടത്തിയ അതേ കുതിരക്കാരന്‍. അയ്യാള്‍ എഴുനേറ്റുവരുന്നതേ ഉണ്ടായിരുന്നുള്ളു. ഞങ്ങളെ കണ്ടതും പെട്ടന്നുതന്നെ പ്രാതല്‍ ഒക്കെക്കഴിച്ച്‌ മൂപ്പര്‍ റെഡിയായി. അടുത്ത കടമ്പ കുതിരപിടുത്തമാണ്‌, മുപ്പത്‌ ഏക്കറോളം വരുന്ന ആ പറമ്പില്‍ മേഞ്ഞുനടക്കുന്ന ഇരുപതോളം കുതിരകളില്‍ നിന്നും നാലുകുതിരകളെ പിടിക്കുക എന്നത്‌ ആയാസകരമായ കാര്യം തന്നെ ആയിരുന്നു. ഞങ്ങളും അയാള്‍ക്കൊപ്പം കൂടി - കുതിരയെ പിടിക്കാന്‍!. കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും ഒടുവില്‍ നാലെണ്ണത്തിനെ സങ്കടിപ്പിച്ച്‌ താമസിയാതെ ഞങ്ങള്‍ യാത്രതുടങ്ങി. സ്പാനിഷ്‌ മാത്രം സംസാരിക്കുന്ന ആ കുതിരക്കാരന്റെ കൂടെ ഉള്ള സവാരി തികച്ചും ആവേശകരമായിരുന്നു. കടല്‍ത്തീരത്തു കൂടി തുടങ്ങിയ ആ യാത്ര പിന്നീട്‌ പറമ്പുകളിലേക്കും, കാട്ടിലേക്കും, മലമുകളിലേക്കും, ഗ്രാമപാതയിലേക്കും ഒക്കെ നീണ്ടു. യാത്രക്കിടയില്‍ നമ്മുടെ കുതിരക്കാരന്‍ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട്‌ ഉയരം കുറഞ്ഞ തെങ്ങില്‍ നിന്നും ഇളനീര്‍ വെട്ടി കുടിക്കാനായ്‌ തന്നു. കൂടെ ഉണ്ടായിരുന്ന ജപ്പാന്‍കാര്‍ക്കത്‌ പുത്തന്‍ അനുഭവമായിരുന്നു. അത്രയും സ്വദിഷ്ഠമായ മറ്റൊരു പാനീയവും ഇതുവരെയവര്‍ കുടിച്ചിട്ടില്ലത്രേ!! അങ്ങനെ നാലുമണിക്കൂര്‍ കൊണ്ട്‌ ഇരുപതു കിലോമീറ്ററോളം ദൂരം ഞങ്ങള്‍ ആ കുതിരപ്പുറത്ത്‌ താണ്ടി. ആ യാത്രയിലുടനീളം ഞങ്ങളെ പിന്‍തുടര്‍ന്ന്‌ ഏതോ ഒരു പട്ടിയും ഉണ്ടായിരുന്നു. പുഴകളും അരുവികളും ഒക്കെ നീന്തിക്കടന്ന്‌ അതു ഞങ്ങളുടെ ഒപ്പം യാത്രയുടെ അവസാനം വരെ കൂടെ വന്നു. വിവിധ തരം കുരങ്ങുകളെയും പക്ഷികളെയും ഒക്കെ കണ്ട്‌ ശുദ്ധവായു ശ്വസിച്ച്‌ ഒടുവില്‍ 12 മണിയോടെ ഞങ്ങള്‍ മുറിയില്‍ തിരിച്ചെത്തി. നൈറ്റ്‌ ടൂര്‍ അല്ലാതെ അന്ന്‌ പ്രത്യേകിച്ച്‌ പരിപാടികള്‍ ഒന്നുമുണ്ടായിരുന്നില്ല. ഉച്ചഭക്ഷണം കഴിഞ്ഞ്‌ ഒന്നു മയങ്ങാന്‍ തുടങ്ങിയപ്പോഴേക്കും വീണ്ടും മഴ വന്നു, ഞാന്‍ എന്റെ മുറിയുടെ പൂമുഖത്ത്‌ ആര്‍ത്തലക്കുന്ന സമുദ്രവും നോക്കി വെറുതേ ഇരുന്നു. മഴതുടങ്ങിയാല്‍ അതിന്‌ ഇളം തവിട്ടുനിറമാണ്‌, തിരകള്‍ക്ക്‌ ശബ്ദവും വലിപ്പവും കൂടുതലാണ്‌. അതിലൂടെ തനിയെ ഒരു ബോട്ടില്‍ ഉള്‍ക്കടലിലേക്ക്‌ യാത്രചെയ്യുന്നതും മറ്റും സ്വപ്നംകണ്ടുകൊണ്ടിരിക്കെ ഹിരോക്കിയും ടാം ഉം വന്നു. മഴകാരണം നൈറ്റ്‌ ടൂര്‍ മുടങ്ങിയതിന്റെ സങ്കടത്തില്‍ ആയിരുന്നു അവര്‍ ഞാനാവട്ടെ പുതുമയേറിയ മഴച്ചിത്രങ്ങള്‍ തേടി ക്യാമറയും തൂക്കിയിറങ്ങി. അന്ന്‌ വൈകുന്നേരം വളരെ അപ്രതീക്ഷിതമായ ഒരു കാര്യം സംഭവിച്ചു. നൈറ്റ്‌ ടൂര്‍ മുടങ്ങിയതിന്റെ സങ്കടത്തില്‍ ഞങ്ങള്‍ ഫ്രെഡിന്റെ വീട്ടിലെ ഡൈനിംഗ്‌ ഹാളില്‍ കുത്തിയിരിക്കുമ്പോള്‍ ആ പെണ്‍കുട്ടി വന്നു. ഞാന്‍ പേടിച്ചരണ്ട്‌ കുതിരപ്പുറത്ത്‌ പുഴകടക്കുന്ന മനോഹരദൃശ്യം ക്യാമറയില്‍ അതേ പെണ്‍കുട്ടി. ഒരുപാട്‌ ആഗ്യങ്ങളും മുറി സ്പാനിഷും ഒക്കെയായ്‌ ഞാനവളെ കാര്യം പറഞ്ഞു മനസ്സിലാക്കി. ഒടുവില്‍ വീഡിയോ തരാം എന്നവള്‍ ഏറ്റു. അന്ന് കാര്യമായി വേറെ പരിപാടികള്‍ ഒന്നുമില്ല്ലാത്തതുകൊണ്ട്‌ ഞങ്ങള്‍ അവിടെ ഒരു വട്ടമേശ സമ്മേളനം കൂടി. കോസ്റ്റ റിക്ക, ഇന്‍ഡ്യ, ജപ്പാന്‍, അമേരിക്ക, സ്പൈയിന്‍ തുടങ്ങിയ രജ്യങ്ങളെപറ്റിയും അവിടത്തെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളെപറ്റിയും, മുന്‍ യാത്രകളെപ്പറ്റിയും, ജീവിതാനുഭവങ്ങളെ പറ്റിയും ഒക്കെ ഞങ്ങളോരോരുത്തരും വാതോരാതെ സംസാരിച്ചു.

ടാം, ഹിരൊക്കൊ, കുതിരക്കാരന്‍ പിന്നെ ഒരു പട്ടിയും

ടാം

ഹിരോക്കൊ - ദാഹിച്ചു വലഞ്ഞു പാവം

കോസ്റ്റ റിക്കന്‍ മഴക്കാഴ്ച്ചകള്‍

കോസ്റ്റ റിക്കന്‍ മഴക്കാഴ്ച്ചകള്‍

മഴക്കാടുകള്‍ക്ക്‌ അകത്തായി ഒരു വീട്‌

എന്റെ ഈ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. അതിരാവിലെ തന്നെ പുറപ്പെടണം അതുകൊണ്ടു തന്നെ വളരെ നേരത്തേ തന്നെ ഞാന്‍ കിടക്കയില്‍ സ്ഥാനം പിടിച്ചു.

കോസ്റ്റ റിക്കയില്‍ ഇത്‌ നാലാമത്തെ ദിവസം, ഏറെ കാത്തിരുന്ന കൊര്‍ക്കോവാഡൊ നാഷനല്‍ പാര്‍ക്ക്‌ ടൂര്‍ ഇന്നാണ്‌. രാവിലെ 5 മണിയായപ്പോള്‍ ഫ്രെഡ്‌ വാതിലില്‍ വന്നു മുട്ടി. പ്രാതലിനു ശേഷം ആറുമണിയോടെ ഞങ്ങള്‍ ബോട്ട്‌ ജെട്ടി ലക്ഷ്യമാക്കി മോട്ടോര്‍ സൈക്കിളില്‍ പാഞ്ഞു. ഏതാണ്ട്‌ പതിനഞ്ചു മിനിറ്റ്‌ യാത്രക്കു ശേഷം എന്നെ ഒരു കടല്‍ത്തീരത്തു കൊണ്ടുചെന്നാക്കി വഴിയും പറഞ്ഞുതന്ന്‌ അദ്ദേഹം തിരിച്ചു പോയി. ഫ്രെഡ്‌ കാണിച്ചു തന്ന സ്ഥലത്തേക്ക്‌ ഏകദേശ ഊഹം വച്ചു ഞാന്‍ നടന്നു. പാറക്കെട്ടുകളും കൊച്ചുപുഴകളും ഒക്കെ കടന്ന്‌ അരമണിക്കൂര്‍ നടന്ന്‌ ഒടുവില്‍ ഞാന്‍ ബോട്ട്‌ ജട്ടി കണ്ടെത്തുക തന്നെ ചെയ്തു. ഇവിടെ നിന്നുമാണ്‌ പാര്‍ക്കിലേക്കുപോവുന്ന ബോട്ടില്‍ കയറേണ്ടത്‌. ജര്‍മനിയില്‍ നിന്നു വന്ന ഫ്രാങ്കും അദ്ദേഹത്തിന്റെ ഭാര്യയും മകനും പിന്നെ ലണ്ടനില്‍ നിന്നു വന്ന രണ്ടു ചേച്ചിമാരും ഒരു അനിയനും എന്റെ കൂടെ ചേര്‍ന്നു അധവാ ഞാന്‍ അവരുടെ കൂടെ ചേര്‍ന്നു. ഇനി ശാന്തസമുദ്രത്തിലൂടെ അര മണിക്കൂര്‍ ബോട്ട്‌ യാത്ര. നല്ല കാലാവസ്ഥ ആയിരുന്നതുകൊണ്ടുതന്നെ കരയുടെ ഓരം പറ്റിയുള്ള ആ യാത്ര വളരെ ഹൃദ്യമായിരുന്നു. കൃത്യം അരമണിക്കൂറിനു ശേഷം ഞങ്ങള്‍ പാര്‍ക്കിലെ ഒരു റേഞ്ചര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. ലോകത്തില്‍ ഏറ്റവുമധികം ജൈവവൈവിധ്യം കാണപ്പെടുന്ന മേഖലയായ്‌ (the most biologically intense place on Earth) നാഷനല്‍ ജിയോഗ്രാഫിക്‌ സൊസൈറ്റി കണ്ടെത്തിയതിനു ശേഷം ഇവിടെ വരുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയാണ്‌ ഉണ്ടായിട്ടുള്ളത്‌. കോസ്റ്റ റിക്കയിലെ ഓസ പെനിന്‍സുല പ്രവിശ്യയില്‍പ്പെടുന്ന ഈ പാര്‍ക്ക്‌ 425 ചതുരശ്ര കിലോ മീറ്റര്‍ സ്ഥലത്താണ്‌ വ്യാപിച്ച്‌ കിടക്കുന്നത്‌. നമ്മുടെ നാട്ടിലെ കാടുകളില്‍ ഉള്ളതുപോലെയുള്ള വലിയ ജീവികളെ ഇവിടെ കാണാന്‍ കഴിയില്ല. പക്ഷേ ഉറുമ്പുതീനി, സ്ലോത്ത്‌, ജാഗ്വാര്‍, മക്വാൌ‍ തുടങ്ങിയ ജീവികളെ ഈ കാടുകളില്‍ മാത്രമേ കാണുവാന്‍ കഴിയുകയുള്ളു.

പാര്‍ക്കില്‍ നിന്നും ശാന്ത സമുദ്രം

ഈ ബോട്ടില്‍ ആണ്‌ ഞങ്ങള്‍ പാര്‍ക്കിലേക്കു പോയത്

ഞങ്ങളുടെയൊപ്പം പാര്‍ക്കിലേക്ക്‌ രണ്ടുഗൈഡുകള്‍ കൂടെ വരുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ രണ്ടുഗ്രൂപ്പായ്‌ തിരിഞ്ഞാണ്‌ ഹൈക്കിംഗ്‌. ഞാന്‍ രസികനായ ഫ്രാങ്കിനും ഗൈഡായ റോയിക്കുമൊപ്പം ചേര്‍ന്നു. അവരെക്കൂടാതെ ഫ്രാങ്കിന്റെ ഭാര്യയും മകനും കൂടെ എന്റെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. മറ്റേ ഗ്രൂപ്പില്‍ ഇഗ്ലണ്ടില്‍ നിന്നു വന്നവരും അവരുടെ ഗൈഡും. സമുദ്ര തീരത്തു നിന്നും ഒരു കൊച്ചു പുഴ നടന്നുകടന്നായിരുന്നു ഞങ്ങള്‍ പാര്‍ക്കില്‍ പ്രവേശിച്ചത്‌. കൂറ്റന്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന കൊടുങ്കാട്‌ അതാണ്‌ കൊര്‍ക്കൊവാഡോ. ലോകത്തിലെ തന്നെ ഏറ്റവും ഇടതൂര്‍ന്ന മഴക്കാടുകളില്‍ ഒന്നാണിത്‌. ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ ഒച്ചയും ബഹളവും കൂടുന്നതു കാരണം മൃഗങ്ങളും പക്ഷികളുകളുമെല്ലാം ഓടിമറകയാണുണ്ടായത്‌. അതുകൊണ്ടു രണ്ടു ഗ്രൂപ്പുകളും വേര്‍തിരിഞ്ഞ്‌ നടക്കുവാന്‍ തീരുമാനിച്ചു. നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു അപ്പോള്‍. ഞങ്ങള്‍ കാടിന്റെ കൂടുതല്‍ ഉള്ളിലേക്കു നടന്നു. ഏതാണ്ട്‌ പത്തുമിനിറ്റ്‌ നടന്നുകാണും പെട്ടന്ന്‌ തലക്കുമുകളില്‍ ഇലയനങ്ങുന്ന ശബ്ദം. ഗൈഡ്‌ റോയ്‌ ഉടനെ തന്നെ കയ്യിലുണ്ടായിരുന്ന വലിയ ടെലസ്കോപ്പ്‌ തയ്യാറാക്കി വച്ചു. കൂടുതല്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ആണ്‌ ശബ്ദസ്രോതസ്സ്‌ കണ്ടത്‌ ഒരു സ്ലോത്ത്‌. മഹാമടിയനായ ഒരു ജീവി. ഏറ്റവും രസം അതിന്റെ നടത്തമാണ്‌ ഒരുമിനുറ്റില്‍ ഏതാനും സെന്റിമീറ്റര്‍!!! ജീവിതകാലം മുഴുവന്‍ മരത്തിനു മുകളില്‍ കഴിച്ചു കൂട്ടുന്ന ഈ ജീവി വളരെ അപൂര്‍വ്വമായേ നിലത്തിറങ്ങാറുള്ളുവത്രെ. അതുകൊണ്ടു തന്നെ വലിയ പരുന്തും പെലിക്കനുമൊഴികെ ഇവക്ക്‌ വേറെ ശത്രുക്കള്‍ ഇല്ലെന്നുതന്നെ പറയാം. റോയി യുടെ ടെലസ്കോപ്പിലൂടെ ആ മടിയന്‍ മൃഗത്തെ മതിവരുവോളം കണ്ട്‌ ഞങ്ങള്‍ പിന്നെയും നടത്തം തുടങ്ങി.

ഒരു സ്ലോത്ത്

ഫ്രാങ്കും കുടുംബവും

അടുത്തതായ്‌ ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്‌ പ്രത്യേകതരം നടക്കും മരമാണ്‌. ഇരുപതോളം കാലുകളോട്‌കൂടിയ (വേരുകള്‍) ആ മരം നടക്കുമത്രെ. നടത്തമെന്നാല്‍ നമ്മള്‍ നടക്കുന്നതു പോലെയല്ലെ പിന്നെയൊ അത്‌ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്താവില്ല മൂന്ന്‌ മാസങ്ങള്‍ക്കു ശേഷം ഉണ്ടാവുക, അതായത്‌ ഒരു സ്ഥാനമാറ്റം. ജലസ്രോതസ്സ്‌ തേടി ആ മരത്തിന്‌ ഒരുസ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക്‌ നീങ്ങുവാന്‍ സാദ്ധിക്കുമത്രെ!!! അത്‌ ഞങ്ങള്‍ക്കെല്ലാവര്‍ക്കും പുതിയൊരറിവായിരുന്നു. ഇതുപോലെ അമ്പരപ്പിക്കുന്നതും ചിലപ്പോള്‍ പേടിപ്പിക്കുന്നതുമായ ഒട്ടനവധി കാഴച്ചകള്‍ ഞങ്ങളെയും കാത്ത്‌ കാടിനകത്ത്‌ എവിടെയൊക്കെയോ മറഞ്ഞിരിക്കുന്നുണ്ടെന്ന ചിന്ത നടത്തത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചു. അടുത്തതായ്‌ റോയ്‌ ഞങ്ങളെ കൊണ്ടുപോയത്‌ ഒരു കൂറ്റന്‍ മരത്തിന്റെ ചുവട്ടിലേക്കാണ്‌. 57 മീറ്റര്‍ ഉയരമുള്ള ആ മരമാണ്‌ കൊര്‍ക്കൊവാഡോയില്‍ എറ്റവും ഉയരം കൂടിയത്‌. ചുവട്ടില്‍ നിന്നും നോക്കിയാല്‍ അതിന്റെ മുകളറ്റം കാണുക എന്നത്‌ അല്‍പം പ്രയാസമുള്ള കാര്യം തന്നെയാണ്‌. ആ മരവും പിന്നിട്ട്‌ ഞങ്ങള്‍ വീണ്ടും നടന്നു. വഴിയിലുടനീളം വിവിധ ഇനം കുരങ്ങുകളും പക്ഷികളും തവളകളും ഒക്കെയായിരുന്നു ഞങ്ങള്‍ക്ക്‌ സ്വാഗതമരുളിയത്‌. പെട്ടന്നായിരുന്നു സുന്ദരമായി ചിരിച്ചുകൊണ്ടിരുന്ന ആകാശത്തിന്റെ മുഖം കറുത്തത്‌. മഴക്കാടാണെന്നു പറഞ്ഞിട്ട്‌ ഒരു മഞ്ഞുതുള്ളിപോലും കാണുന്നില്ലല്ലോ എന്നു പറഞ്ഞുചിരിച്ച ഫ്രാങ്കിന്റെ വായടപ്പിക്കാനെന്ന വണ്ണം മഴ കോരിച്ചൊരിഞ്ഞു പെയ്തു. കാട്ടു വഴികള്‍ വെള്ളത്തില്‍ മുങ്ങി. പക്ഷി മൃഗാദികള്‍ ഇലകള്‍ക്കിടയിലും കുറ്റിക്കാട്ടിലും അഭയം തേടി. സഹയാത്രികര്‍ റെയിന്‍ കോട്ടണിഞ്ഞു. എനിക്കു മാത്രം ഒന്നുമില്ലായിരുന്നു. ഞാന്‍ ആ മഴമുഴുവന്‍ നിന്നു കൊണ്ടു. വളരെ മാന്യമായ്ത്തന്നെ.

നടക്കുന്ന മരം - തമാശയല്ല!!

റോയ്‌ ഞങ്ങളുടെ ഗൈഡ്

അപൂര്‍വ്വയിനം കുരങ്ങ്

മഴ പെയ്യുമ്പോള്‍ കാട്ടുവഴിയിലൂടെയുള്ള നടത്തം വളരെ ദുര്‍ഘടം പിടിച്ച ഒന്നാണ്‌. വഴിയൊന്നും കാണാനുണ്ടാവില്ല പാദങ്ങള്‍ വെക്കുന്നത്‌ വളരെ സൂക്ഷിച്ചു വേണം. അടിയൊന്നു തെറ്റിയാല്‍ മലന്നടിച്ചു വീണതു തന്നെ. മറ്റു ചിലയിടതാണെങ്കില്‍ വഴി നിറയെ ചെളിയാണ്‌. അതാലോചിക്കുമ്പോള്‍ വെള്ളം നിറഞ്ഞ വഴിതന്നെയാണ്‌ നല്ലതെന്നു തോന്നും. പക്ഷേ അതെല്ലാം ആസ്വദിച്ച്‌ ആ പുത്തനനുഭവത്തിന്റെ ആവേശത്തില്‍ ഞങ്ങള്‍ വീണ്ടും വീണ്ടും കാട്ടിനകത്തേക്ക്‌ നടന്നു - കൂടുതല്‍ കൂടുതല്‍ പ്രതീക്ഷകളുമായ്‌. അടുത്തതായ്‌ ഞങ്ങള്‍ കണ്ടത്‌ പാര്‍ക്കിലെ ഏറ്റവും വീതികൂടിയ മരമായിരുന്നു. ഏതാണ്ട്‌ വലിയ ഒരു വീട്‌ നില്‍ക്കുന്ന സ്ഥലം മുഴുവന്‍ അതു വ്യാപിച്ചു കിടക്കുന്നു വേരുകളും താങ്ങുവേരുകളും മറ്റുമായ്‌. (മഴയായിരുന്നതു കാരണം പടമെടുക്കാന്‍ കഴിഞ്ഞില) അവിടെ നിന്നും മറ്റൊരു വഴിയിലൂടെ ഞങ്ങള്‍ തിരിച്ചു നടത്തം ആരംഭിച്ചു. വരുന്ന വഴി ഒരിക്കല്‍ക്കൂടി സ്ലോത്ത്‌ ഫാമിലിയെ കണ്ടു. ഇനി ഞങ്ങള്‍ക്ക്‌ പോവേണ്ടത്‌ തീരത്തേക്കാണ്‌. കുത്തനെയുള്ള ഒരു കുന്നിറങ്ങി വേണം അവിടെയെത്താന്‍. മഴപെയ്തതു കാരണം വഴി നല്ല വഴുക്കലാണ്‌. മരച്ചില്ലകളിലും വേരുകളിലും ഒക്കെപ്പിടിച്ച്‌ വളരെ സാവധാനം ഞങ്ങള്‍ തഴേക്കിറങ്ങി തീരത്ത്‌ എത്തിയപ്പോഴേക്കും മറ്റേ ഗ്രൂപ്പുകാര്‍ അവിടെ ഞങ്ങളെയും കാത്ത്‌ നില്‍പ്പുണ്ടായിരുന്നു. അവിടെ നിന്നും വസ്ത്രങ്ങളെല്ലാം ഉണക്കി തീരത്തുക്കൂടെ റേഞ്ചര്‍ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. സമയം ഉച്ചയായിരിക്കുന്നു ഞങ്ങള്‍ പുറപ്പെട്ടിട്ട്‌ അഞ്ചു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. വളരെ പെട്ടന്നുതന്നെ ഞങ്ങള്‍ സ്റ്റേഷനില്‍ എത്തി, അവിടെ വച്ച്‌ ഉച്ചഭക്ഷണം ഒക്കെ കഴിച്ച്‌ അല്‍പസമയം വിശ്രമിച്ച്‌ വീണ്ടുമിറങ്ങി. ഇത്തവണ കാട്ടിലേക്കല്ല കടല്‍ത്തീരത്തേക്കാണ്‌. ഈ കടല്‍ത്തീരങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അവിടത്തെ മുതലകള്‍ ആണ്‌. കോസ്റ്ററിക്കയുടെ ഈ പെസഫിക്‌ തീരങ്ങളില്‍ മുതലകളെ ധാരാളമായ്‌ കാണാം. ഞങ്ങളും കണ്ടു ഒന്നു രണ്ടു മുതലകളെ. ഏതാണ്ട്‌ രണ്ടുമണിക്കോറോളം നടന്ന്‌ കഴിഞ്ഞ്‌ ഞങ്ങള്‍ റേഞ്ചര്‍ സ്റ്റേഷനിലേക്കു തിരിച്ചു. അവിടെ നിന്നും മൂന്നു മണിയോടെ കൊര്‍ക്കൊവാഡൊ നാഷനല്‍ പാര്‍ക്കിനോട്‌ വിട പറഞ്ഞ്‌ ഞങ്ങള്‍ ബോട്ടില്‍ കയറി, ഡ്രാക്കെ ബേയ്ക്ക്‌ പോവുന്നതിനായ്‌. ഇങ്ങോട്ട്‌ വന്നതുപോലെ സുന്ദരമായ ഒന്നായിരുന്നില്ല മടക്ക യാത്ര. പഴപെയ്ത്‌ കടല്‍ പ്രക്ഷുഭ്‌ധമായിരിക്കുന്നു അത്‌ നിറയെ കലങ്ങിയ വലിയ തികള്‍ ആണ്‌. ആ തിരയിലും കാറ്റിലും പെട്ട്‌ ഞങ്ങളുടെ കുഞ്ഞുബോട്ട്‌ ആടിയുലഞ്ഞു. യാത്രയിലെ മറ്റൊരു ഭയാനക നിമിഷമായിരുന്നു അത്‌. മേല്‍ക്കൂരയൊന്നുമില്ലാത്ത ആ ബോട്ടില്‍ ഇരുന്ന ഞങ്ങളുടെ ദേഹത്ത്‌ കണ്ണീരിന്റെ സ്വാദുള്ള ശാന്ത സമുദ്രത്തിലെ തിരകള്‍ വന്നു വീണു. അങ്ങനെ തട്ടിയും മുട്ടിയുമൊക്കെ ഒടുവില്‍ ഡ്രാക്കെ ബേയില്‍ വന്നിറങ്ങി. സഹയാത്രികരോടും ഗൈഡിനോടും വിടപറഞ്ഞ്‌ മറ്റൊരു ചെറിയ ബോട്ടില്‍ കയറി ഞാന്‍ ഫ്രെഡിന്റെ വീട്ടിലേക്കു തിരിച്ചു.

പാര്‍ക്കില്‍ ഞാന്‍ കണ്ട മറ്റു ജീവികള്‍

മരത്തിലിരുന്ന് എന്നെ തുറിച്ചുനോക്കുകയായിരുന്നു ഈ സുന്ദരി മക്വാക്

ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ ഇരിക്കുന്ന ഒരു ഭീമന്‍ ഇഗ്വാ

ഒരു സുന്ദരന്‍ ഉറുമ്പു തീനി

സൂചിമുഖിയുടെ ഇനം

White Faced Kappoochin

അന്ന്‌ അത്താഴവും കഴിഞ്ഞ്‌ പാര്‍ക്ക്‌ ടൂര്‍ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആണ്‌ ഗോമസ്‌ വന്നത്‌. നൈറ്റ്‌ ടൂര്‍ നടത്തുന്ന ഗൈഡാണ്‌ ഗോമസ്‌. മഴകാരണം മുടങ്ങിപ്പോയ തലേദിവസത്തെ ടൂര്‍ വീണ്ടുമൊരിക്കല്‍ നടത്താന്‍ അവസരം കിട്ടിയതിന്റെ ആവേശത്തില്‍ ഞങ്ങള്‍ വസ്ത്രം മാറുന്നതിനായ്‌ മുറികളിലേക്ക്‌ ഓടി. ഏഴരയോടെ ടൂര്‍ ആരംഭിച്ചു. കയ്യില്‍ വലിയ ഓരോ ടോര്‍ച്ചുമായ്‌ ഞങ്ങള്‍ വീണ്ടും കാട്ടിനകത്തു കയറി. ഗോമസ്‌ നല്ലൊരു മിമിക്രിക്കാരനാണ്‌, പലതരം ജീവികളുടെ ശബ്ദം അതേപോലെ അനുകരിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. രാത്രിയില്‍ ജീവികളെ കണ്ടുപിടിക്കുവാനുള്ള ഏറ്റവും നല്ലമാര്‍ഗ്ഗം അവയുടെ ശബ്ദം പിന്തുടരുകയാണല്ലോ. പക്ഷേ നിര്‍ഭാഗ്യവശാല്‍ മിക്കവാറും എല്ലാ ജീവികളും രാത്രിയില്‍ നിശബ്ദരാണ്‌. ഇവിടെയാണ്‌ ഗോമസ്‌ തന്റെ കഴിവ്‌ ഉപയോഗിച്ചത്‌. അദ്ദേഹം പലജീവികളുടെയും ശബ്ദം ചില പ്രത്യേകരീതിയില്‍ പുറപ്പെടുവിച്ച്‌ അവയുടെ മറുപടി ശബ്ദം പിന്തുടര്‍ന്ന്‌ ഒടുവില്‍ അതിരിക്കുന്ന കൃത്യസ്ഥലം കണ്ടെത്തും. വിവിധ ഇനം വിഷത്തവളകളെയും ഉറങ്ങുന്ന അനേകം പക്ഷികളെയും ഒരു പാമ്പിനെയും ചില കുരങ്ങുകളെയും ഞങ്ങള്‍ വളരെയടുത്ത്‌ കണ്ടു. കാട്ടിനകത്ത്‌ മലഞ്ചെരുവിലൂടെയും കണ്ടല്‍കാടുകളിലൂടെയുമൊക്കെ നടന്ന്‌ നീങ്ങിയ ഞങ്ങള്‍ ഒടുവില്‍ കടല്‍ത്തീരത്ത്‌ എത്തിച്ചേര്‍ന്നു. ടോര്‍ച്ചിന്റെ വെട്ടത്തില്‍ ഞങ്ങളുടെ തൊട്ടടുത്ത്‌ വെള്ളത്തില്‍ ഒരു മുതലയുടെ കണ്ണ്‌ വെട്ടിത്തിളങ്ങി. അതുകണ്ട ഉടനെ തന്നെ ആ വഴി മാറി വീണ്ടും കാടിനകത്തുകൂടെ നടപ്പാരംഭിച്ചു. ഇരുട്ടില്‍ കുറുനരിയെപ്പോലെ കാട്ടിനകത്ത്‌ പമ്മിപ്പതുങ്ങി നടന്ന് ഉറങ്ങുന്ന മൃഗങ്ങളെയും പക്ഷികളെയും കാണുവാന്‍ കിട്ടിയ ഈ അവസരം ഞങ്ങള്‍ പ്രകൃതി സ്നേഹികള്‍ നന്നായി ആസ്വദിച്ചു. ഒടുവില്‍ ഏതാണ്ട്‌ പത്തരയോടെ ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തി. കോസ്റ്ററിക്കയിലെ അവസാന രാത്രി ഉറങ്ങിത്തീര്‍ക്കുന്നതിനായി ഞാന്‍ കിടക്കയിലേക്ക്‌ കമന്നു വീണു.

ഒരു സുന്ദരിത്തവള - പക്ഷേ വിഷമുണ്ടെന്നു മാത്രം

ണ്ടോ ഞങ്ങളുടെ ടീം സ്പിരിറ്റ്

ഒരു മുതുക്കന്‍ തവള

ഈ പടത്തില്‍ കാണുന്ന തിളങ്ങുന്ന ആ സ്പോട്ട്‌ ഒരു മുതലയുടെ കണ്ണ്‍ ആണ്

നൈറ്റ്‌ ടൂറിനിടെ ഞങ്ങള്‍ കണ്ട ഒരു പാവം പാമ്പ്‌

കോസ്റ്റ റിക്കയില്‍ ഇത്‌ അഞ്ചാമത്തെ ദിവസം (ഒക്ടോബര്‍ 13, 2008). തിരിച്ചു പോവുന്നതിനുള്ള ഒരുക്കങ്ങളുമായി ഞാന്‍ മുറിയില്‍ തിരക്കിലാണ്‌. കൊണ്ടു വന്നതെല്ലാം പാക്ക്‌ ചെയ്യണം, കൊടുക്കാനുള്ള കാശെല്ലാം കൊടുത്തു തീര്‍ക്കണം. അങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍. എല്ലാം ഒരു വിധത്തില്‍ ചെയ്തു തീര്‍ത്ത്‌ ഞാന്‍ ഡൈനിംഗ്‌ റൂമില്‍ ചെന്നു. ഹിരോക്കൊയും ടാം ഉം എനിക്കു മുമ്പെ സ്ഥാനം പിടിച്ചിരുന്നു. അവരും ഇന്നു തന്നെയാണ്‌ പോവുന്നത്‌. ഞങ്ങളൊരുമിച്ചുള്ള അവസാന പ്രാതല്‍. അതു കഴിച്ച്‌ വേഗം തന്നെ ഡ്രസ്സ്‌ മാറി എട്ടരയോടെ ഞങ്ങള്‍ വിമാനത്താവളത്തിലേക്ക്‌ പുറപ്പെട്ടു. ആ പഴയ പുഴയില്‍ വെള്ളം കുറവായിരിക്കണേ എന്നു പ്രാര്‍ഥിച്ചുകൊണ്ടായിരുന്നു ഞാന്‍ വണ്ടിയിലിരുന്നത്‌. കൃത്യസമയത്തു തന്നെ വിമാനത്താവളത്തിലെത്തി. ഇവിടെ നിന്നുമാണ്‌ ഞങ്ങള്‍ക്ക്‌ സാങ്കോസെ (San Jose) യിലേക്കു പോവേണ്ടത്‌ ഇനിയും ഒരു മണിക്കൂറോളമുണ്ട്‌ വിമാനം വരുവാന്‍. എല്ലാ സൌകര്യങ്ങളും ഒരുക്കി ഞങ്ങളെ യഥാവിധം സ്വീകരിച്ച ഫ്രെഡ്‌ യാത്ര പറഞ്ഞു പോയി - പിന്നീടെന്നെങ്കിലും കാണാമെന്ന പ്രതീക്ഷ്യയോടെ. ഞങ്ങള്‍ എയര്‍പ്പോര്‍ട്ടിനു ചുറ്റും ഒന്നു നടന്നു നോക്കി. കുറെ കിളികളെയും പശുക്കളെയുമല്ലാതെ മറ്റാരെയും കണ്ടില്ല. ജപ്പാനിലെ കാന്‍സായി, നരിത തുടങ്ങിയ വിമാനത്താവളങ്ങള്‍ മാത്രം കണ്ടിട്ടുള്ള ഹിരോക്കൊയും ടാം ഉം ഇതൊന്നും വിശ്വസിക്കാനാവാതെ അവിടെ ഉണ്ടായിരുന്ന മരക്കുറ്റിയില്‍ ഇരുന്നു (അതാണ്‌ വിമാനത്താവളത്തിലെ ഇരിപ്പിടം). അങ്ങനെ ഒരു പതിനഞ്ചു മിനുറ്റ്‌ കഴിഞ്ഞുകാണും, ഒരു വിദ്വാന്‍ സൈക്കിളില്‍ മൂളിപ്പാട്ടും പാടിക്കൊണ്ട്‌ വന്നു. അദ്ദേഹമാണ്‌ അവിടത്തെ ഏക ജോലിക്കാരന്‍. ടിക്കറ്റ്‌ പരിശോധനയും, ലെഗ്ഗേജ്‌ ഹാന്‍ഡലിങ്ങും, റണ്‍വേ പരിശോധനയും, ക്ലീനിങ്ങും എല്ലാം അദ്ദേഹം തനിച്ചാണ്‌ ചെയ്യുന്നത്‌. ഞങ്ങള്‍ പെട്ടിയെല്ലാം ചെക്ക്‌ ഇന്‍ ചെയ്ത്‌ വിമാനത്തിന്റെ വരവും കാത്ത്‌ അവിടെ ഉണ്ടായിരുന്ന മരക്കുറ്റികളില്‍ ഇരുന്നു.

വിമാനത്താവളത്തിന്റെ വേലിയില്‍ കണ്ട സുന്ദരി പക്ഷി

ഒരിക്കല്‍ ഞാനുമൊരു പൈലറ്റ്‌ ആവും..ഹും...
ഇവിടെ വന്നതിന്റെ ഓര്‍മക്കായ്‌ ഉിതങ്ങു വാങ്ങിയാലോ??

കൃത്യം 9.20 ന്‌ തന്നെ വിമാനം ഡ്രാക്കെ ബേ വിമാനത്താവളത്തില്‍ വന്നിറങ്ങി. പെട്ടി ഓട്ടോറിക്ഷ പോലെയുള്ള ആ വിമാനത്തിനകത്ത്‌ കയറി ഞങ്ങള്‍ കൂനിക്കൂടിയിരുന്നു. ഗൊള്‍ഫീത്തൊവഴി സാങ്കോസേക്കു പോവുന്ന ഈ വിമാനത്തില്‍ ഇനി ഒരു മണിക്കൂറോളം ഇരിക്കണം. സമയം കൊല്ലുവാനായ്‌ ഞങ്ങള്‍ അതുമിതും സംസാരിച്ചുകൊണ്ടിരുന്നു. വിമാനം സാങ്കോസെ പട്ടണത്തോട്‌ അടുക്കുകയാണ്‌. നന്നായ്‌ മഴപെയ്യുന്നുണ്ടായിരുന്നു - മോശം കാലാവസ്ഥ മൂലം ആ വിമാനം ചെന്നിറങ്ങേണ്ടിയിരുന്ന തൊബിയാസ്‌ ബലോണാസ്‌ വിമാനത്താവളം താല്‍ക്കാലികമായ്‌ അടച്ചിട്ടിരിക്കുകയാണെന്നും പകരം ഞങ്ങള്‍ ഇറങ്ങാന്‍ പോവുന്നത്‌ ജുആന്‍ സാന്റമരിയ ഇന്റര്‍നാഷനല്‍ ഏയര്‍പോര്‍ട്ടിലാണെന്നും പൈലറ്റ്‌ വിളിച്ചു പറഞ്ഞു. എനിക്കു തിരിച്ചു പോവേണ്ട വിമാനം വരുന്നത്‌ സാന്റമരിയ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ആയതുകൊണ്ട്‌ ഈ മാറ്റം എന്നെ സംബന്ധിച്ചടുത്തോളം അനുഗ്രഹമായി. യാത്രയിലുടനീളം നല്ലൊരു കൂട്ടായ്‌ കൂടെയുണ്ടായിരുന്ന ഹിരോക്കൊയെയും ടാം നെയും സഞ്ചാര വഴികളിലെന്നെങ്കിലും ടോക്യോവില്‍ വച്ചുകാണാമെന്ന് പറഞ്ഞ്‌ യാത്രയാക്കി. പക്ഷേ 13ാ‍ം തീയ്യതി തിരിച്ചു വരുമ്പോള്‍ വീണ്ടും കാണാമെന്ന്‌ വാക്ക്‌ കൊടുത്ത്‌ പിരിഞ്ഞ തൊബിയാസ്‌ ബലോണാസ്‌ വിമാനത്താവളത്തിനകത്തെ തട്ടുകടയിലെ ആ പെണ്‍കുട്ടിയെ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത മനസ്സില്‍ ഒരു കാര്‍മേഘം പോലെ മൂടിക്കിടന്നു. ഒരു പക്ഷേ അവള്‍ എന്നെ മറന്നുകാണുമോ??

ജുആന്‍ സാന്റമരിയ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്‌ - ഇവിടെ നിന്നും ഞാന്‍ പോവുന്നത്‌ ഹൂസ്റ്റണിലേക്കാണ്‌ പിന്നീട്‌ അവിടെ നിന്ന്‌ ന്യൂ യോര്‍ക്കിലേക്കും. പെട്ടിയും ഭാണ്ഡവുമെല്ലാം ചെക്ക്‌ ഇന്‍ ചെയ്ത്‌ വിമാനത്തവളലോബിയില്‍ ചിന്താഭാരത്താല്‍ കുനിഞ്ഞ ശിരസ്സുമായ്‌ വിമാനത്തിന്റെ വരവും പ്രതീക്ഷിച്ച്‌ ഞാനിരുന്നു. കൃത്യസമയത്തുതന്നെ ബോര്‍ഡിംഗ്‌ തുടങ്ങി, എതാണ്ട്‌ ഒരുമണിയോടെ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സിന്റെ ആ വിമാനം ഹ്യൂസ്റ്റണ്‍ ലക്ഷ്യമാക്കി പറന്നു പൊങ്ങി. മനസ്സില്‍ എന്നും ചില്ലിട്ടു സൂക്ഷിക്കാവുന്ന ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച കോസ്റ്റ റിക്കയും അവിടത്തെ നല്ലവരായ നാട്ടുകാരും വിദൂരതയില്‍ മറയുന്നത്‌ വിമാനത്തിലിരുന്ന് ഞാന്‍ നോക്കിക്കണ്ടു.

Tour Map




Costa Rica Country Map


31 comments:

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

കേള്‍ക്കാത്ത വിശേഷങ്ങളും കാണാത്ത രാജ്യങ്ങളിലെ കാഴ്ചകളും ഒക്കെ പോരട്ടെ, ഇതാദ്യ പോസ്റ്റാണോ? ഫോട്ടോകള്‍ എടുത്തെങ്കില്‍ അവയൊക്കെ കൂടെ ഇടൂ

പോസ്റ്റിനാശംസകള്‍:)

കുറുമാന്‍ said...

നല്ല യാത്രാവിവരണം.

ചിത്രങ്ങള്‍ കൂടെ പോസ്റ്റ് ചെയ്താ‍ല്‍ നന്നായിരുന്നു.

ഏകാന്ത പഥികന്‍ said...

ആദ്യമായാണ്‌ എഴുതുന്നത്‌. ബ്ലോഗില്‍ മാത്രമല്ല ജീവിതത്തിലും. അതുകൊണ്ടു തന്നെ എന്തൊക്കെ എപ്പോഴൊക്കെ എഴുതണം എന്നു വല്യ നിശ്ചയമൊന്നുമില്ല. അല്‍പം കഷ്ടപ്പെട്ടാണെങ്കിലും ഞാന്‍ എന്റെ ഈ യാതാനുഭവം എഴുതി തീര്‍ത്തു. വലിപ്പം അല്‍പം കൂടിയോ എന്നൊരു സംശയം. ഹം... നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കാമല്ലോ അല്ലെ?

Unknown said...

കാണാകാഴ്ചകള്‍ തേടിയുളള യാത്രയുടെ വിവരണം ഒരു പുതിയ അനുഭവമാകുന്നു....
പൊടിപ്പും തൊങ്ങലും കുറവാണെങ്കിലും സത്യസന്ധമായ കാരണം ഹൃദ്യമായി ..... ഇനിയും ...വശ്യമായ ഭൂമിയുടെ സൌന്ദര്യം തേടി അലയുക....കുറച്ചെങ്കിലും പങ്കുവെക്കുക...

സുല്‍ |Sul said...

ഏകാന്ത പഥികാ...

യാത്രാ വിവരണം ഉഗ്രന്‍... ഈ പടങ്ങളെല്ലാം നന്നായിരിക്കുന്നു. സ്വന്തമായെടുത്തതാണോ?

ഇനിയും പോരട്ടെ ഇതു പോലെയുള്ളത്.

-സുല്‍

Dr. Prasanth Krishna said...

ഏകാന്ത പഥികന്‍

കാണാകഴ്ചകളെകുറിച്ചുള്ള ഈ യാത്രാ വിവരണം നന്നായിരിക്കുന്നു. ഒറ്റ പോസ്റ്റായി ഇടാതെ ഒന്നാം ദിവസം രണ്ടാം ദിവസം എന്നിങ്ങനെ രണ്ടോ മൂന്നോ ആയിപോസ്റ്റ് ചെയ്തിരുന്നങ്കില്‍ കുറെകൂടി നന്നായിരുന്നു. ആദ്യമായ് എഴുതുന്നഒരാള്‍ ‍ ഇത്രമികച്ച രീതിയില്‍ പ്രസന്റ് ചെയ്യുമോ? ഇനിയുംകൂടുതല്‍ പോസ്റ്റ്കള്‍ പ്രതീക്ഷിക്കാമല്ലോ?

ആശം സകള്‍
ക്യഷ്‌ണ

ബാലാമണി said...

ഏകാന്ത പഥികന്റെ വഴികാഴ്ചകള്‍ കൊള്ളാം. എഴുത്തിന്റെ പോക്കു കണ്ടിട്ട് എഴുതി തഴക്കം ചെന്ന ഒരെഴുത്തുകാരനെ വായിക്കാന്‍ കഴിയുന്നുണ്ട്.

ഹ്യദയം നിറഞ്ഞ ആശംസകള്‍

സ്‌നേഹപൂര്‍‌വ്വം ബാലാമണി

Stretch Beyond Boundaries said...

കൊള്ളാം നന്നായിട്ടുണ്ട്. ചിത്രങ്ങളും വിവരണവും. പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒന്നാണ് വിമാനകമ്പനികളുടെ അന്യായം. 100 കിലോ ഭാരമുള്ളവനും 40 കിലോ ഭാരമുള്ളവനും ടിക്കറ്റിന് ഒരേ വില. കൊണ്ടുപോകാവുന്ന ലഗേജിന്റെ ഭാരവും തുല്യം. ആളിന്റെ ഭാരവും ലഗേജിന്റെ ഭാരവും കൂടെ ചേര്‍ത്ത് നിശ്ചിത ഭാരം അനുവദിച്ചിരുന്നങ്കില്‍ എത്ര നന്നായിരുന്നു. ലോകത്ത് ഒരിടത്തങ്കിലും അങ്ങിനെ ഒരു വിമാന സര്‍‌വ്വീസ് ഉണ്ടന്നറിഞ്ഞതില്‍ സന്തോഷം.

Ajith Nair said...

വളരെ നന്നായിരിക്കുന്നു.........

മാഹിഷ്മതി said...

വായിച്ചു അഭിനന്ദനങ്ങള്‍ എന്റെ സ്വപ്നം താങ്കള്‍ യാഥാര്‍ത്യമാക്കുന്നു.

ഏകാന്ത പഥികന്‍ said...

സാജൻ , കുറുമാൻ,
ഫോട്ടോയൊക്കെ ഇട്ട്‌ കാത്തിരിക്കാൻ തുടങ്ങിയിട്ട്‌ നാളൊത്തിരിയായി... ഈ വഴിക്കൊന്നും കാണുന്നില്ലല്ലോ?

സുൽ,
ഇ‍ീ പടങ്ങൾ ഒക്കെ സ്വന്തമായെടുത്തതു തന്നെ... ഇനിയും ഒത്തിരിയുണ്ട്‌ സമയം കിട്ടുമ്പോൽ പിക്കാസായിൽ ഇടാം.. ട്ടോ... വന്നു കാണണേ....

കൃഷ്ണാ...,
നിർദ്ദേശത്തിനു നന്ദി... അടുത്ത പോസ്റ്റ്‌ അങ്ങനെ തന്നെയിടാം... ഇത്‌ ഒത്തിരി നീണ്ടുപോയല്ലേ??

ബാലാമണി,
അപ്പോ ഇനി ധൈര്യമായ്‌ ത്തന്നെ എഴുതാം അല്ലേ ബാലാമണീ? അഭിപ്രായത്തിൻ നന്ദി.

Stretch Beyond Boundaries,
അങ്ങനെ നാം കേൾക്കാതും കാണാത്തതുമായ്‌ എന്തൊക്കെ കിടക്കുന്നു ഈ ഭൂമിയിൽ... ഞാൻ കാണുന്നതും കേൾക്കുന്നതുമൊക്കെ നിങ്ങളോടും പറയാം ട്ടോ?

അജിത്ത്‌,
അനുമോദനത്തിനു നന്ദി

മാഹിഷ്മതി,
താങ്കളുടെ സ്വപ്നം താങ്കളിലൂടെ തന്നെ യാഥാർധ്യമാവട്ടെ എന്നാശംസിക്കുന്നു. എങ്കിലും എന്റെ അനുഭവങ്ങൾ വായിക്കുവാൻ മറക്കരുതേ....


പോസ്റ്റിട്ടിട്ട്‌ ഒരുമാസത്തോളം അഭിപ്രായങ്ങൾ ഒന്നും കാണാതിരുന്നപ്പോൾ ഞാൻ കരുതി പോസ്റ്റ്‌ നന്നായില്ലെന്ന്... ഇപ്പോൾ സന്തോഷമായ്‌... ഇനിയും എഴുതാമല്ലോ??

ശ്രീ said...

കുറച്ചു വൈകിയാണെങ്കിലും ബൂലോകത്തേയ്ക്ക് സ്വാഗതം. :)

ആദ്യ പോസ്റ്റു തന്നെ വളരെ നന്നായിട്ടുണ്ട്. മനോഹരമായ വിവരണവും മികച്ച ചിത്രങ്ങളും.

പോസ്റ്റിന്റെ നീളം വളരെ കൂടുതലാ‍യതു കൊണ്ട് രണ്ടു മൂന്നു തവണ കൊണ്ടാണ് വായിച്ചെത്തിയത്. വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഓരോ ദിവസത്തേയും വിശേഷങ്ങളും ഓരോരോ പോസ്റ്റുകള്‍ ആക്കിയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാകുമായിരുന്നെന്നു തോന്നുന്നു.

എന്തായാലും ഇനിയും ഒരുപാട് എഴുതുക. ആശംസകള്‍!
:)

ശ്രുതസോമ said...

ആദ്യമായാണ്‌ എഴുതുന്നത് എന്നതു മാത്രം വിശ്വസിക്കാൻ പറ്റുന്നില്ല:
നല്ല വഴക്കം,നല്ല ഭാഷ,എല്ലാറ്റിനുമുപരി ഉഗ്രൻ ചിത്രങ്ങളും!!
ആശംസകൾ1

thapasya said...
This comment has been removed by the author.
thapasya said...

ഹേമന്ദ്

നന്നായിട്ടുണ്ട് പോസ്റ്റ്. ഒരു തുടക്കാകാരന്‍ എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. എഴുത്തിന്റെ പോക്കുകണ്ടാല്‍ അറിയാം ഇതിനുമുപ് പലപ്പോഴും എഴുതിയിട്ടുണ്ടന്ന്. അല്ല ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു വരിയങ്കിലും എഴുതുന്നത് എങ്കില്‍ എക്സലന്റ് എന്ന് പറയേണ്ടിയിരികുന്നു. ഇനിയും കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

ആരുടയങ്കിലും എഴുത്തുകളോ വരികളോ ഇന്‍ഫ്ലുവന്‍സ് ചെയ്യാതെ സൂക്ഷിക്കുക. മനസ്സിലായികാണുമന്ന് കരുതുന്നു.

എല്ലാവിധ ആശംസകളും നേരുന്നു.

ശ്രുതസോമ said...

വിശാലമായ ലോകത്ത് ഏകാകിയായി ചുറ്റിക്കറങ്ങുന്ന ഏകാന്തപഥികാ,നിനക്ക് വന്ദനം!
താങ്കൾ എന്റെ നാട്ടുകാരനാണെന്നറിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു,അഭിമാനിക്കുന്നു.
താങ്കളെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്.
സാഹിത്യലോകത്ത് നല്ല ഭാവി ആശംസിക്കുന്നു!!

ഏകാന്ത പഥികന്‍ said...

ശ്രീ,
സ്വാഗതത്തിനു നന്ദി. അടുത്ത യാത്രാവിവരണത്തിൽ ഓരോ ദിവസത്തെ വിശേഷങ്ങൾ വെവ്വേറെ പോസ്റ്റായി തന്നെ ഇടാം... പലരും ഈ അഭിപ്രായം എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.
നന്ദി ശ്രീ...

ശ്രുതസോമാ,
ഒരു പക്ഷേ ആരുമറിയാതെ എന്നിലൊരു എഴുത്തുകാരൻ ഒളിഞ്ഞു കിടന്നിരിക്കാം... ഈ കോസ്റ്റാറിക്ക യാത്രയാവും അതിനെ പുറം ലോകം കാണിച്ചത്‌.

തപസ്യ,
തപസ്യയുടെ അഭിപ്രായം എനിക്ക്‌ വളരെ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. ബ്ലോഗിലും ജീവിതത്തിലും ഞാൻ ആദ്യമായാണ്‌ എഴുതുന്നത്‌. അതുകൊണ്ടു തന്നെ എന്റേതായ ഒരു ശൈലി ഇതുവരെ ലഭിച്ചില്ലെന്ന് നന്നായ്‌ അറിയാം. ഒരു പക്ഷേ അതായിരിക്കാം താങ്കൾ പറഞ്ഞ ആ ഇൻഫ്ലുവൻസിനു കാരണം. അടുത്ത പോസ്റ്റ്‌ പരമാവധി ശ്രദ്ധിച്ച്‌ തന്നെ എഴുതാം...


അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കന്‍ വിവരണം. ഒരു കഥ വായിക്കും പോലെ ഹൃദ്യം. ഒട്ടും മടുപ്പില്ല. പടങ്ങളും വീഡിയോയും ഒക്കെ കൃത്യമായി തുന്നിച്ചേര്‍ത്തിരിക്കുന്നു.(ഞാനങ്ങനെ ചുമ്മാ ആരെം പൊക്കിപ്പറയാറില്ല)

ഓടോ:
പിന്നെ ഒരുപാട് അസൂയയും 20 വയസില്‍ ഇങ്ങനെയോ!!!! എന്റെ 21ആം വയസ്സില്‍ എഞ്ചിനീയറിംഗ് എങ്ങനേലും തീര്‍ത്ത് ഒരു ജോലി അതു മാത്രമായിരുന്നു സ്വപ്‌നം..പഠിച്ചതു (പഠിക്കുന്നത്)വിദേശത്താണോ കേരളത്തിലാണോ‍, വിദേശത്താണേല്‍ കൊടുകൈ നല്ല സുന്ദരന്‍ മലയാളം. ഇനി കേരളത്തില്‍ തന്നെ ആണേലും തന്നെ നമിച്ചിരിക്കുന്നു.

അടുത്ത പോസ്റ്റ് ഇടുമ്പോള്‍ ഈ പോസ്റ്റില്‍ ഒരു കമന്റിട്ടേക്കണേ ട്രാക്കിംഗ് ഉണ്ട് അപ്പോള്‍ തന്നെവായിക്കാലോ.

പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചില നേപ്പാളീ കഥകള്‍ വരാറുണ്ടായിരുന്നു അതൊക്കെ വായിക്കുമ്പോള്‍ നമ്മളാ നാട്ടില്‍ അവരുടെ കൂടെ ഉള്ള ഒരു അനുഭവം തോന്നും, കോസ്റ്റാറിക്ക ഒന്നു കണ്ടു വന്ന പോ‍ലെ, തന്റെ കൂടെ അവിടെ താമസിച്ചപോലെ തോന്നി അഭിനന്ദനങ്ങള്‍ തുടര്‍ന്നും എഴുതൂ കൂട്ടുകാരാ...

അഭിലാഷങ്ങള്‍ said...

സത്യായിട്ടും, ഞാനുമൊന്നു കോസ്റ്റാറിക്കയില്‍ പോയിവന്ന ഫീല്‍. :)

വിവരണവും മനോഹരമായ ചിത്രങ്ങളും ഈ കുറിപ്പിന് മാറ്റുകൂട്ടുന്നു.

അല്ലേലും, ചാത്തന്‍ കാണിച്ചു തരാറുള്ള പോസ്റ്റുകള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടി ഉണ്ടാകാറുണ്ട്. ഈ പോസ്റ്റും അത് പോലെ തന്നെ. വളരെ വളരെ നന്നായി. ഇനിയും കേള്‍ക്കട്ടെ അനുഭവങ്ങള്‍...

ഓഫ്: ഇത്തരം ചെറിയ വിമാനങ്ങള്‍ കാണുമ്പോ മനസ്സില്‍ ഒരു പേടിയാണ് മാഷേ. രണ്ട് വര്‍ഷം മുന്‍പ് വിസ ചേഞ്ചിനായി ഇറാന്റെ ഭാഗമായുള്ള കിഷ് ഐലന്റില്‍ പോയത് ഇത്തരത്തിലുള്ള ഒരു സാധനത്തിലാണു. എന്റമ്മേ.. അത് മുകളില്‍ നിന്ന് ഒരു മാരക ജര്‍ക്കും എന്തൊകെയോ സൌണ്ടും (KSRTC ബസ്സിന്റെ ഉള്ളില്‍ കേള്‍ക്കുന്ന തരം). ആകെപ്പാടെ ജകപൊക. ഒരു 5 മിനിട്ട്. പേടികൊണ്ട് ചുവന്നുപോയ കുറേ തക്കാളിമുഖങ്ങള്‍.. എല്ലാരും കരുതി യെല്ലാരുടേയും കാര്യം സ്വാഹ!! ഏതായാലും ഒന്നും പറ്റീല്ല. ബട്ട്, അതിനു ശേഷമുള്ള രണ്ട് മൂന്നു രാത്രികളില്‍ സ്വപ്നത്തില്‍ ഞാന്‍ മിക്കവാറും ഈ ഫ്ലൈറ്റില്‍ നിന്ന് പാരച്യൂട്ടില്‍ ഇറങ്ങാറുണ്ട് ഭൂമിയിലേക്ക്... ജമ്പ് ചെയ്ത അടുത്ത സെക്കന്റില്‍ ഞെട്ടിയുണരുകയും ചെയ്യും...

ആ സമയം എന്റെ കൂടെ ചാടാന്‍ ആരും ഉണ്ടായിരുന്നില്ല... സ്വപ്നത്തില്‍ ഞാനായിരുന്നു ഏകാന്ത പഥികന്‍....

“ഏകാന്ത പഥികന്‍ ഞാന്‍..
ഏതോ സ്വപ്ന വസന്തവനത്തിലെ
ഏകാന്ത പഥികന്‍ ഞാന്‍....”

:)

:: VM :: said...

SUPERB!

Chatan wa my guide to here ;)

ചാണക്യന്‍ said...

ഇത് ഇപ്പോഴാണ് കണ്ടത്...
നല്ല പോസ്റ്റ്...
ആശംസകള്‍....

G.MANU said...

കണ്ടപ്പോള്‍ വൈകി..
ആദ്യം തന്നെ സ്വാഗതം..

ഒപ്പം അഭിനന്ദനം...

യാത്രകള്‍ തുടരൂ മാഷേ...

ഏകാന്ത പഥികന്‍ said...

കുട്ടിച്ചാത്തൻ ചേട്ടാ...
വീട്ടിൽ നിന്നും പട്ടിണികിടന്നു കിട്ടിയ സമ്മതവുമായ്‌ പതിനാറാമത്തെ വയസ്സിൽ കോഴിക്കോടു നിന്ന് ബാഗ്ലൂരേക്ക്‌ വിമാനം കയറിക്കൊണ്ടാണ്‌ ഞാൻ ഏകാന്തയാത്രയ്ക്കു ഹരിശ്രീ കുറിച്ചത്‌... പിന്നീടവിടെ നിന്ന് ഒരുപാട്‌ യാത്രകൾ മിക്കവയവും തനിച്ചു തന്നെ. അനുഗ്രഹിച്ചു കിട്ടിയ ഈ ക്ഷണിക ജീവിതം ഉടഞ്ഞുപോവുന്നതിനു മുൻപ്‌ എല്ലാടവും ചുറ്റിക്കറങ്ങി നടന്നു കാണണം എന്ന ആഗ്രഹം നടക്കണമെങ്കിൽ യാത്ര അതിലും വളരെ നേരത്തെ തുടങ്ങണമായിരുന്നു എന്നു ഇപ്പോൾ തോന്നുന്നു. എന്റെ യാത്രാവിവരണം വായിച്ച്‌ അഭിപ്രായം എഴുതിയതിന്‌ ഒത്തിരി നന്ദി.

അഭിലാഷങ്ങൾ,
ഞാൻ ഇയ്യിടെ സെസ്സ്ന 172 എന്ന ഒരു ഫോർ സീറ്റർ വിമാനം പറത്താൻ പോയിരുന്നു. അപ്പോഴത്തെ എന്റെ സ്ഥിതി വച്ചു നോക്കുമ്പോൾ അഭിലാഷ്‌ എത്ര എത്ര സൗകര്യപ്രദമായാണ്‌ യാത്ര ചെയ്തത്‌... ലാണ്ടിംഗ്‌ കോക്പിറ്റിൽ ഇരുന്നു കാണുക - അമ്പമ്പോ അതി ഭയാനകം. ആ അനുഭവം ഒരു പോസ്റ്റായിടാം ട്ടോ...

VM, ചാണക്യൻ, മനു,
ആശംസകൾക്ക്‌ നന്ദി.

ഏകാന്ത പഥികന്‍ said...

കൊച്ചിയിൽ നിന്നും ന്യൂയോർക്കിലേക്കു നടത്തിയ 23 മണിക്കൂർ വിമാനയാത്രാനുഭവം... പുതിയ പോസ്റ്റ്‌ ദാ ഇവിടെ

Unknown said...

മാഷെ ഹാറ്റ്സ് ഓഫ് യു .
ആ റൺ വെയിൽ നിന്നും എങിനെയാ വിമാനം പറന്നു പൊങുന്നെ .

ഏകാന്ത പഥികന്‍ said...

നമ്മുടെ നാട്ടിലെ റോഡിലൂടെ വണ്ടി പോവുന്നില്ലേ? പിന്നെയാണോ ????

jiths said...

simply great...

വിഷ്ണു | Vishnu said...

മാഷേ കൊസ്ട റിക്കന്‍ അനുഭവങ്ങള്‍ ഒരു പാട് ഇഷ്ടായി. എന്താ അടുത്ത യാത്രകളെ പറ്റി എഴുതാത്തെ?

Minnu said...

nice....all the best

നിരക്ഷരൻ said...

ഇനിയിപ്പോ കോസ്റ്റ റിക്കയില്‍ പോയില്ലെങ്കിലും വിഷമമില്ല. മനോഹരമായ ഈ യാത്രാവിവരണത്തിന് നന്ദി. കാട്ടിലൂടെ പാമ്പടക്കമുള്ള കൊച്ചുകൊച്ചു പക്ഷിമൃഗാദികളെ കാണിച്ച് തന്ന് മഴ നനച്ച് , പോയ വഴിയൊക്കെ മാപ്പില്‍ കാണിച്ചുതന്ന് ശരിക്കും ഹൈ ടെക്ക് യാത്ര തന്നെ.

ഈ വഴി വരാന്‍ വൈകിയതിലുള്ള ഖേദം മാത്രമേ ബാക്കിയുള്ളൂ.

കൊച്ചിയിൽ നിന്നും ന്യൂയോർക്കിലേക്ക് നടത്തിയ 23 മണിക്കൂർ വിമാനയാത്രാനുഭവം എന്നതിന്റെ ലിങ്കിലൂടെ പോകാന്‍ പറ്റുന്നില്ലല്ലോ ?